സറണ്ടര്‍ മോദി മുദ്രാവാക്യവുമായി പാര്‍ലമെന്റില്‍ പ്രതിപക്ഷം; അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ഇന്ത്യയ്ക്ക് നിര്‍ണായകമെന്ന് നരേന്ദ്ര മോദി; അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പ്രതിഷേധം

അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനായുള്ള ധാരണയ്ക്ക് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗം. മുദ്രാവാക്യം വിളിയോടെയാണ് എന്‍ഡിഎ അംഗങ്ങള്‍ പ്രധാനമന്ത്രിയെ വരവേറ്റത്. കരാര്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകമെന്നും വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും നരേന്ദ്ര മോദി എന്‍ഡിഎ പാര്‍ലമെന്റിറി പാര്‍ട്ടി യോഗത്തെ അറിയിച്ചു. ഉദ്പാദന രംഗത്ത് ഇത് വന്‍ നേട്ടമുണ്ടാക്കുമെന്നും പ്രധാനമന്ത്രി എന്‍ഡിഎ എംപിമാരോട് പറഞ്ഞു. എന്നാല്‍ ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തി.

പ്രതിപക്ഷ ബഹളത്തില്‍ ലോക്‌സഭ സ്തംഭിച്ചു. മോദി അമേരിക്കയ്ക്ക് കീഴടങ്ങി എന്ന വാദം പ്രതിപക്ഷം ശക്തമാക്കുകയാണ്. സറണ്ടര്‍ മോദി എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം രണ്ട് സഭകളിലും നടുത്തളത്തില്‍ ഇറങ്ങി. ഇന്ത്യയുടെ നയം പ്രഖ്യാപിക്കാന്‍ ആരാണ് ഡോണാള്‍ഡ് ട്രംപിന് പുറം കരാര്‍ നല്‍കിയെന്ന് ചോദിച്ച് പ്രതിപക്ഷം ബഹളം വച്ചതോടെ ലോക്‌സഭ നടപടികള്‍ ഉച്ചവരെ സ്തംഭിച്ചു.

നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിനുശേഷം ഇന്ത്യ അമേരിക്ക വ്യാപാര കരാറിനെക്കുറിച്ച് ഇന്നലെ രാത്രി ആദ്യം വിവരം നല്‍കിയത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള അധിക തീരുവ ഉള്‍പ്പടെ യുഎസ് ചുമത്തിയ 50 ശതമാനം തീരുവയാണ് ട്രംപ് 18 ആയി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിറുത്തിയെന്നും ട്രംപ് പറയുന്നു. 45 ലക്ഷം കോടിയുടെ ഉത്പന്നങ്ങള്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യ വാങ്ങുമെന്നും തീരുവ ഇന്ത്യ പൂജ്യത്തിലേക്ക് എത്തിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.

Read more

ലോകക്രമം മാറുന്നു എന്നും ഉദ്പാന രംഗത്ത് ഇത് വലിയ നേട്ടമാകുമെന്നും എന്ന് പറഞ്ഞാണ് നരേന്ദ്ര മോദി കരാറിനെ ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ട്രംപ് ദീര്‍ഘകാലമായി ആവശ്യപ്പെടുന്നത് പോലെ റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന അവകാശവാദം രാജ്യത്തെ സര്‍ക്കാരിന്റെ തീരുമാനങ്ങളെ കുറിച്ച് പല ചോദ്യവും ഉയര്‍ത്തുന്നുണ്ട്.