ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ പിടികൂടിയത് 60 ലക്ഷത്തിന്റെ ലഹരി; അന്താരാഷ്ട്ര ലഹരി മാഫിയയുടെ രണ്ട് പ്രധാന കണ്ണികളെയും പിടികൂടി

സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ട് പോകുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാന്റെ സ്‌പെഷ്യൽ ഓഫീസറായി നിയോഗിച്ച ഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും കർശന നടപടികളാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ബ്രാഞ്ചിൽ ഇന്റലിജൻസ് ടീമിനേയും നിയോഗിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ലഹരിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിച്ചാൽ പോലീസിനെയോ ബന്ധപ്പെട്ടവരെയോ ഉടനടി വിവരമറിയിക്കണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ജൂൺ രണ്ടിന് ശേഷം 728 കേസുകളിലായി 795 പേരെ അറസ്റ്റ് ചെയ്തു. 625 ഗ്രാം എംഡിഎംഎയും 48.49 കിലോഗ്രാം കഞ്ചാവുമടക്കം 60 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇതുവരെ പിടികൂടിയത്. അന്താരാഷ്ട്ര ലഹരി മാഫിയയുടെ രണ്ട് പ്രധാന കണ്ണികളെയും ഇതിലൂടെ പിടികൂടാനായെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

Read more

(പൊതുജനങ്ങൾക്ക് വിവരമറിയിക്കാനുള്ള നമ്പർ- 9497979794,9497927797, വാട്‌സാപ്പ് വഴി അറിയിക്കാം-9995966666). വിവരങ്ങൾ നൽകുന്ന ആളുകളുടെ വിവരം പുറത്ത് പോകില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.