കുഞ്ഞിനെ കയ്യിൽ കിട്ടുന്ന നിമിഷം മാത്രം മനസ്സിൽ; അനുപമ ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടു

ദത്ത് കേസിൽ കുഞ്ഞ് അനുപമയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതോടെ കുഞ്ഞിനെ കാണാൻ സംസ്ഥാന ശിശു ക്ഷേമ സമിതി അനുമതി നൽകി. അനുപമയും ഭർത്താവ് അജിത്തും ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടു. അനുപമയുടെയും അജിത്തിന്റെയും സാമ്പിൾ കുഞ്ഞിന്റെ ഡി.എൻ.എയുമായി യോജിച്ചതോടെയാണ് കുഞ്ഞ് അനുപമയുടെതാണെന്ന് വ്യക്തമായത്.. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ് സാമ്പിളുകൾ പരിശോധിച്ചത്.

അതിയായ സന്തോഷമുണ്ടെന്നും കുഞ്ഞിനെ എത്രയും വേഗം തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷയെന്നും അനുപമ പ്രതികരിച്ചു. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നു. ഒരു വർഷത്തിലേറെയായി ഉള്ള കാത്തിരിപ്പിന്റെയും പോരാട്ടത്തിന്റെയും ഫലമാണിത്. കുഞ്ഞിനെ കയ്യിൽ കിട്ടുന്ന നിമിഷം മാത്രമാണ് ഇപ്പോൾ മനസ്സിലുള്ളതെന്നും അനുപമ പറഞ്ഞു.

ആരോപണ വിധേയർക്കെതിരെ നടപടി എടുക്കുകയും, തന്റെ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നത് വരെ സമരം തുടരുമെന്ന് അവർ വ്യക്തമാക്കി. കുഞ്ഞിനെ കയ്യിൽ കിട്ടിയാൽ മാത്രം തീരുന്ന വിഷയമല്ല ഇതെന്നും അനുപമ കൂട്ടിചേർത്തു. സംഭവത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് നേരത്തെ അനുപമ ആവശ്യപ്പെട്ടിരുന്നു. ശിശുക്ഷേമസമിതി സെക്രട്ടറി ഷിജു ഖാനടക്കമുള്ളവർക്കെതിരെ കടുത്ത ആരോപണങ്ങളാണ് അനുപമ ഉന്നയിച്ചത്. വകുപ്പുതല അന്വേഷണത്തിലൂടെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.