പത്ത് വര്‍ഷം ജയില്‍ ശിക്ഷ, ലക്ഷങ്ങള്‍ പിഴ; 'നല്ല സമയം' സിനിമക്ക് എതിരെ ചുമത്തിയത് എന്‍.ഡി.പി.എസ്; ഒമര്‍ ലുലുവിനെ കുടുക്കിയ നിയമത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത്

‘നല്ല സമയം’ തിയറ്ററില്‍ എത്തിയപ്പോള്‍ സംവിധായകന്‍ ഒമര്‍ ലുലു ഇപ്പോള്‍ അത്രനല്ല സമയം അല്ല!. സിനിമക്കെതിരെ കേസുകള്‍ ഉയര്‍ന്നതോടെ ചിത്രം തിയറ്ററില്‍ നിന്നും സംവിധായകന്‍ പിന്‍വലിച്ചിരിക്കുകയാണ്. ചിത്രത്തിലെ ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ക്കെതിരെ എക്‌സൈസ് കേസ് എടുത്തതോടെയാണ് സിനിമ വിവാദത്തില്‍ ആകുന്നത്. അബ്കാരി, എന്‍ഡിപിഎസ് (നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റന്‍സസ് ആക്റ്റ്) വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. ഇതില്‍ ഏറ്റവും നിര്‍ണായകമായത് എന്‍ഡിപിഎസ് വകുപ്പ് ചുമത്തിയതാണ്.

നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റന്‍സസ് ആക്റ്റ് പ്രകാരം എടുക്കുന്ന കേസുകളില്‍ ജയില്‍ ശിക്ഷ, പിഴ തുടങ്ങി കടുത്ത ശിക്ഷാവിധികളാണുള്ളത്. എന്‍ഡിപിഎസ് വകുപ്പിന് കീഴില്‍ 80000 ത്തോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്ത് ഈ വകുപ്പിന് കീഴില്‍ ഓരോ മണിക്കൂറിലുംഎട്ട് കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്‍ഡിപിഎസ് നിയമം അനുസരിച്ച് കൊക്ക ഇല, കഞ്ചാവ്, കറുപ്പ്, പോപ്പി ഇലകള്‍ തുടങ്ങിയവ കൊണ്ട് നിര്‍മ്മിച്ചെടുത്ത മയക്കുമരുന്നുകളെല്ലാം ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. മയക്കുമരുന്നുകളുടെയും ലഹരി വസ്തുക്കളുടെയും നിര്‍മ്മാണം, ഉത്പാദനം, വ്യാപാരം, ഉപയോഗം തുടങ്ങിയവ” ശാസ്ത്രപരമായതോ അല്ലെങ്കില്‍ വൈദ്യ ആവശ്യങ്ങള്‍ക്കോ അല്ലാത്തപക്ഷം നിരോധിക്കുക എന്നതാണ് എന്‍ഡിപിഎസ് നിയമത്തിന്റെ ലക്ഷ്യം. നിയമ നിര്‍മ്മാതാക്കള്‍ക്ക് ലഹരി പദാര്‍ത്ഥങ്ങളുടെ പട്ടിക വിപുലീകരിക്കാനോ മറ്റ് കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ അതില്‍ നിന്ന് ഇനങ്ങള്‍ നീക്കം ചെയ്യാനോ നിയമം അനുവദിക്കുന്നു.

ഒരേരുത്തരുടെ കൈയില്‍ നിന്നും പിടിച്ചെടുക്കപ്പെടുന്ന മയക്കു മരുന്നിന്റെ അളവനുസരിച്ചാണ് എന്‍ഡിപിഎസ് നിയമ പ്രകാരമുള്ള ശിക്ഷ തീരുമാനിക്കുന്നത്. ഇനിപ്പറയുന്ന ഭേദഗതികളും നിയമത്തില്‍ വരുത്തിയിട്ടുണ്ട്. അതിന്‍ പ്രകാരം, ”പിടിച്ചെടുക്കുന്ന മയക്കു മരുന്നുകളുടെ അളവിന്റെ അടിസ്ഥാനത്തില്‍ ശിക്ഷകള്‍ മൂന്നു തരത്തില്‍ വിഭജിച്ചിട്ടുണ്ട്, അതോടൊപ്പം, ശിക്ഷയുടെ കാഠിന്യം സംബന്ധിച്ച കാര്യങ്ങളില്‍ കോടതിക്ക് വിവേചനാധികാരമുണ്ട്. കഞ്ചാവ് ചെടി വളര്‍ത്തുന്നതിയതായി കണ്ടെത്തിയാല്‍, 10 വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.

കഞ്ചാവിന്റെ ഉത്പാദനം, നിര്‍മ്മാണം, കൈവശം വയ്ക്കല്‍, വില്‍പ്പന, വാങ്ങല്‍, കഞ്ചാവുമായി ബന്ധപ്പെട്ട ഗതാഗതം, അനധികൃതമായ കടത്ത് എന്നിവ പിടിച്ചെടുത്ത കഞ്ചാവിന്റെ അളവിനെ അടിസ്ഥാനമാക്കി ശിക്ഷ നിശ്ചയിക്കും. അങ്ങനെ നോക്കുമ്പോള്‍, ‘ചെറിയ അളവില്‍’ കഞ്ചാവ് പിടിച്ചെടുക്കുന്നതിനുള്ള ശിക്ഷ ഒരു വര്‍ഷം വരെ കഠിന തടവും 10,000 രൂപ വരെ പിഴയുമാണ്.

വാണിജ്യപരമായ അളവില്‍ കഞ്ചാവ് കൈവശം വച്ചതായി കണ്ടെത്തിയാല്‍ 10 വര്‍ഷത്തില്‍ കുറയാത്തതും എന്നാല്‍ 20 വര്‍ഷം വരെ നീട്ടാവുന്നതുമായ’ കഠിനമായ തടവു ശിക്ഷയും ഒപ്പം പിഴയിനത്തില്‍ ഒരു ലക്ഷം രൂപയില്‍ കുറയാത്തതും രണ്ട് ലക്ഷം രൂപ വരെയുള്ള തുകയും ഈടാക്കാം.

സെക്ഷന്‍ 27 അനുസരിച്ച്, ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കില്‍ ലഹരി പദാര്‍ത്ഥം’ കഴിക്കുന്നതിനുള്ള ശിക്ഷയും ഈ നിയമത്തിന്റെ പരിധിയിലാണ് വരുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുമ്പോള്‍ കൊക്കെയ്ന്‍, മോര്‍ഫിന്‍, ഡയസെറ്റൈല്‍മോര്‍ഫിന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും മയക്കുമരുന്ന് അല്ലെങ്കില്‍ ഏതെങ്കിലും ലഹരി പദാര്‍ത്ഥം, തുടങ്ങിയ മാനദണ്ഡങ്ങള്‍ പ്രകാരം ശിക്ഷ ഒരു വര്‍ഷം വരെ കഠിനതടവ് അല്ലെങ്കില്‍ ഇരുപതിനായിരം രൂപ വരെ പിഴയോടുകൂടിയ കഠിന തടവും ഉള്‍പ്പെടുന്നു.

കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമം ഗുരുതരമായ നടപടിക്രമങ്ങളാണ് സ്വീകരിക്കുക. അവരില്‍ കണ്ടെത്തുന്ന കുറ്റത്തിന് പരമാവധി കാലാവധിയുടെ ഒന്നര ഇരട്ടി വരെ കഠിനതടവും കൂടാതെ ‘ ഒന്നര തവണ അധികമായി വരുന്ന തുക പിഴയായും ഈടാക്കും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ, അവരില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ അളവിനെ ആശ്രയിച്ച് സമാനമായ കുറ്റകൃത്യത്തിന് വീണ്ടും ശിക്ഷിക്കപ്പെട്ടാല്‍ വധശിക്ഷ വരെ നേരിടേണ്ടി വരുമെന്ന് നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റന്‍സസ് നിയമത്തില്‍ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ചയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ടീസറില്‍ കഥാപാത്രങ്ങള്‍ മാരക ലഹരി വസ്തുവായ എം.ഡി.എം.എ ഉപയോഗിക്കുന്നരംഗമാണ് മുഴുനീളം. ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേര്‍ത്തിരുന്നു. ഇതാണ് പരാതിയിലേക്കും ഒമര്‍ ലുലുവിനും നിര്‍മാതാവിനുമെതിരെയുള്ള നടപടിയിലേക്കും നയിച്ചത്. സിനിമയുടെ റിലീസിന് ശേഷം അതിലെ ഒരു നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതും വിവാദമായിരുന്നു.

Read more

നല്ല സമയം പിന്‍വലിച്ചതും സിനിമയുടെ ട്രെയിലറിനെതിരേ എടുത്ത കേസും തമ്മില്‍ ബന്ധം ഇല്ലെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ഒമര്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും എക്‌സൈസ് വ്യക്തമാക്കി. എന്നാല്‍ എക്‌സൈസ് നടപടിക്കെതിരെ നിയമപേരാട്ടത്തിന് ഒരുങ്ങുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.