മണ്ണെണ്ണ വില കൂട്ടി ഓയില്‍ കമ്പനികള്‍; സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാനില്ലെന്ന് മന്ത്രി അനില്‍

മണ്ണെണ്ണയുടെ വിലയില്‍ ഓയില്‍ കമ്പനികള്‍ വന്‍ വര്‍ദ്ധന വരുത്തിയതായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. എട്ട് രൂപയോളം വില വര്‍ദ്ധിച്ചെന്നും എന്നാല്‍ സംസ്ഥാനത്ത് വില കൂട്ടില്ലെന്നും, നിലവിലെ വിലയില്‍ തന്നെ റേഷന്‍ കടകളില്‍ നിന്ന് ജനങ്ങള്‍ക്ക് മണ്ണെണ്ണ വാങ്ങാമെന്നും മന്ത്രി അറിയിച്ചു.

ജനുവരി മാസത്തില്‍ 41.64 രൂപയായിരുന്ന മണ്ണെണ്ണയുടെ അടിസ്ഥാന വില ഫെബ്രുവരി 1-ന് 5.39രൂപ വര്‍ദ്ധിച്ച് 47.03 ആയി. ഫെബ്രുവരി 2-ന് 2.52 രൂപ വീണ്ടും വര്‍ദ്ധിച്ച് 49.55 ആയി. മണ്ണെണ്ണയുടെ അടിസ്ഥാന വിലയോടൊപ്പം കടത്ത് കൂലി, ഡീലേഴ്‌സ് കമ്മീഷന്‍, സി.ജി.എസ്.ടി, എസ്.ജി.എസ്.ടി എന്നിവ കൂട്ടിച്ചേര്‍ത്ത വിലയ്ക്കാണ് റേഷന്‍ കടകളില്‍ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്. നിലവില്‍ 53 രൂപയ്ക്കാണ് സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

നിലവിലെ വര്‍ദ്ധന നടപ്പിലാക്കിയാല്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന പി.ഡി.എസ് മണ്ണെണ്ണയുടെ വില 60 രൂപയോളമാകും. സംസ്ഥാനത്തെ റേഷന്‍ കടകളിലുടെ 2022 മാര്‍ച്ച് മാസം വരെ വിതരണം ചെയ്യുന്നതിനുള്ള മണ്ണെണ്ണ 2021 ഡിസംബര്‍ മാസം തന്നെ ബന്ധപ്പെട്ട ഓയില്‍ കമ്പനികളില്‍ നിന്നും പൊതുവിതരണ വകുപ്പ് വിട്ടെടുത്തിട്ടുണ്ട്.

Read more

നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന വില വര്‍ദ്ധന ഒഴിവാക്കി ജനുവരി മാസത്തെ വിലയ്ക്കു തന്നെ സംസ്ഥാനത്തെ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് ആവശ്യമായ നിര്‍ദ്ദേശം പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.