കൈക്കൂലി കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന്‍ തിരികെ സര്‍വീസില്‍

കൈക്കൂലി കേസില്‍ പ്രതിയായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ തിരികെ സര്‍വീസില്‍ പ്രവേശിച്ചു. അഴിമതി കേസില്‍ ആരോപണവിധേയനായ ജെ.ജോസ്മോനാണ് കോഴിക്കോട് ഓഫീസില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്. ആദ്യം കോഴിക്കോട് ജോലിയില്‍ കയറിയ ഇയാളെ പിന്നീട് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയതായി പിസിബി ചെയര്‍മാന്‍ അറിയിച്ചു.

ജോസ്മോനെതിരെ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കിട്ടിയില്ല. ഏതെങ്കിലും തരത്തിലുള്ള റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എ.ബി പ്രദീപ് അറിയിച്ചു. ജോസ്‌മോന്‍ കുറ്റക്കാരന്‍ ആണെന്നും ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുകയാണ് എന്നും വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

റബര്‍ ട്രേഡിംഗ് കമ്പനിയോട് കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ രണ്ടാം പ്രതിയാണ് ജോസ്മോന്‍. ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ജോസ് മോന്റെ കൊല്ലം എഴുകോണിലെ വീട്ടിലായിരുന്നു റെയ്ഡ്. റെയ്ഡില്‍ ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും, കൊല്ലത്ത് നിര്‍മ്മാണം നടക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രേഖകളും, വാഗമണ്ണില്‍ നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ട് രേഖകളും കണ്ടെടുത്തിരുന്നു. ഒന്നര ലക്ഷം രൂപയും അമേരിക്കന്‍ ഡോളര്‍ അടക്കം വിദേശ കറന്‍സികളും വീട്ടില്‍ നിന്ന് അന്ന് വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.

കോട്ടയം ജില്ലാ ഓഫീസര്‍ എ.എം ഹാരിസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടര്‍ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ജോസ് മോന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.