ഓഖി: ലക്ഷദ്വീപില്‍ കുടുങ്ങിയ 79 പേര്‍ തീരമണഞ്ഞു; 12 പേര്‍ മലയാളികള്‍; പരിക്കേറ്റ ഒമ്പതുപേരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് ലക്ഷദ്വീപില്‍ കുടുങ്ങിയ 79 പേര്‍ തീരമണഞ്ഞു. ഏഴ് ബോട്ടുകളിലായാണ് 79 പേര്‍ കൊച്ചി തോപ്പുംപടി ഹാര്‍ബറില്‍ വന്നിറങ്ങിയത്. 11 മലയാളികളും മറ്റുള്ളവര്‍ തമിഴ്‌നാട് സ്വദേശികളുമാണെന്ന് കരുതുന്നു. ഒമ്പതുപേര്‍ക്ക് പരിക്കുള്ളതിനാല്‍ അവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് ലക്ഷദ്വീപിലെത്തിയ തൊഴിലാളികള്‍ അവിടെ ആശുപത്രിയിലും ദുരിതാശ്വാസകേന്ദ്രങ്ങളിലുമായി കഴിയുകയായിരുന്നു. കടല്‍ ശാന്തമായതോടെ ആരോഗ്യമുള്ളവരെ തീരത്തേക്ക് കയറ്റിവിടുകയാണ് ദ്വീപ് അധികൃതര്‍. സ്വന്തം ബോട്ടുകളില്‍ തന്നെയാണ് ഇവര്‍ തീരമണഞ്ഞത്

അതേസമയം, കടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്. വ്യോമസേനയുടെ വിമാനം തിരുവനന്തപുരം പൊഴിയൂരില്‍ നിന്ന് മത്‌സ്യത്തൊഴിലാളികളെയും കൂട്ടി തിരച്ചിലിനായി പുറപ്പെട്ടു. അഞ്ച് മത്‌സ്യത്തൊഴിലാളികളാണ് സംഘത്തോടൊപ്പമുള്ളത്