ശില്‍പ്പങ്ങള്‍ സംരക്ഷിക്കുന്നില്ല, കേരള ശ്രീ പുരസ്‌കാരം നിരസിച്ച് കാനായി കുഞ്ഞിരാമന്‍

സംസ്ഥാന സര്‍ക്കാരിന്റെ കേരള ശ്രീ പുരസ്‌കാരം താന്‍ സ്വീകരിക്കില്ലെന്ന് ശില്‍പ്പി കാനായി കുഞ്ഞിരാമന്‍. ശില്‍പ്പങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം നിരസിക്കുന്നതെന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കാനായി കുഞ്ഞിരാമന്‍ വ്യക്തമാക്കി.

കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം മന്ത്രിയായിരിക്കെ ശംഖുമുഖത്തെയും വേളിയിലെയും പാര്‍ക്കുകള്‍ നശിപ്പിച്ചു. കുറച്ചുനാള്‍ക്കുമുന്‍പ് ശംഖുമുഖത്ത് ഒരു ഹെലികോപ്ടര്‍ കൊണ്ടുവന്ന് വച്ച് അവിടം വികൃമാക്കി. ഇക്കാര്യം മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമായില്ല.

വേളിയിലും സമാനമായ അവസ്ഥ. വളരെ കഷ്ടപ്പെട്ട് ചെയ്ത ടൂറിസ്റ്റ് വില്ലേജ് വികൃമാക്കി. കണ്ണൂര്‍ പയ്യാമ്പലത്തെ പാര്‍ക്കും അവഗണിക്കപ്പെട്ട് കിടക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരാണ് വേളി ടൂറിസ്റ്റ് വില്ലേജ് പോലെ അവിടെയും മനോഹരമാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പാര്‍ക്ക് അവഗണിക്കപ്പെട്ട നിലയിലാണെന്നും കാനായി കുഞ്ഞിരാമന്‍ ആരോപിച്ചു.

വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പദ്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആദ്യത്തെ പരമോന്നത പുരസ്‌കാരങ്ങളാണ് കേരള പുരസ്‌കാരങ്ങള്‍. കല വിഭാഗത്തിലാണ് കാനായി കുഞ്ഞിരാമന്‍ കേരള ശ്രീ പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്.

Read more

പ്രാഥമിക പരിശോധനാസമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാര്‍ഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് പുരസ്‌കാര നിര്‍ണയം നടന്നത്. ദ്വിതീയ പരിശോധനാസമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ടി.കെ.എ. നായര്‍, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാര്‍ഡ് സമിതി പരിശോധിച്ച ശേഷമാണ് പ്രഥമ കേരള പുരസ്‌കാരങ്ങള്‍ക്കായി സര്‍ക്കാരിന് നാമനിര്‍ദ്ദേശം നല്‍കിയത്.