'കോളേജിനകത്തും പുറത്തും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിച്ചാലും അതിശയിക്കാനില്ല, ചെയ്ത കുറ്റത്തിനുള്ള ശിക്ഷ ഒന്നും അനുഭവിക്കുന്നില്ലല്ലോ': മുരളി തുമ്മാരുകുടി

കോട്ടയം സർക്കാർ നഴ്‌സിംഗ് കോളേജിലെ റാഗിംഗ് ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് മുരളി തുമ്മാരുകുടി. കോളേജിനകത്തും പുറത്തും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിച്ചാലും അതിശയിക്കാനില്ലെന്നും കാരണം ചെയ്ത കുറ്റത്തിനുള്ള ശിക്ഷ ഒന്നും അനുഭവിക്കുന്നില്ലല്ലോ എന്നും മുരളി തുമ്മാരുകുടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

ഒരു വർഷത്തിനകം “കുട്ടികളുടെ ഭാവി” പ്രധാന വിഷയം ആകുമെന്നും മുരളി തുമ്മാരുകുടി കൂട്ടിച്ചേർത്തു. ഇപ്പോൾ സമൂഹത്തിന് ഏറെ ദേഷ്യം ഒക്കെ ഉണ്ട്. കുറച്ചു ദിവസം ഇവർ ജയിലിൽ ഒക്കെ കിടക്കും. കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ഒക്കെ ചെയ്യും. പക്ഷെ ഒരു വർഷത്തിനകം “കുട്ടികളുടെ ഭാവി” ഒക്കെ പ്രധാന വിഷയം ആകും. ഇവരൊക്കെ തിരിച്ചു കോളേജിൽ എത്താനാണ് കൂടുതൽ സാധ്യത എന്നും മുരളി തുമ്മാരുകുടി കുറിച്ചു.

പണവും ബന്ധുബലവും ഉണ്ടെങ്കിൽ എന്ത് കുറ്റം ചെയ്താലും പുറത്തുവരാം എന്ന പാഠം മാത്രമേ അവരും അവരിലൂടെ ഇത്തരം കുറ്റകൃത്യം ചെയ്യാൻ സാധ്യതയുള്ളവരും പഠിക്കുന്നുള്ളൂ എന്നും മുരളി തുമ്മാരുകുടി കുറിച്ചു. കുറ്റകൃത്യത്തിന് ഇരയായവർ ജീവിതകാലം മുഴുവൻ ഈ സംഭവത്തിന്റെ ട്രോമയുമായി ജീവിക്കേണ്ടി വരും. അവരുടെ നഷ്ടത്തിന് ആരും ഉത്തരവാദികൾ ഇല്ല. അവരുടെ കുടുംബങ്ങൾ അനുഭവിക്കുന്ന ദുഖത്തിന് ആർക്കും വിലയില്ലെന്നും മുരളി തുമ്മാരുകുടി പറയുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

“അറിവില്ലാത്ത” “കുട്ടികളുടെ” “വിനോദങ്ങൾ”
കോട്ടയത്തെ നഴ്സിംഗ് കോളേജിൽ സീനിയർ വിദ്യാർഥികൾ നടത്തിയ റാഗിംഗിന്റെ വീഡിയോ പുറത്തു വരുന്നു.” വിദ്യാര്‍ഥി കരഞ്ഞുനിലവിളിക്കുമ്പോള്‍ വായിലും കണ്ണിലും ലോഷന്‍ ഒഴിച്ചുനല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. വിദ്യാര്‍ഥിയുടെ സ്വകാര്യഭാഗത്ത് ഡംബലുകള്‍ അടുക്കിവെയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്……ഇതിനുപിന്നാലെയാണ് ‘ഞാന്‍ വട്ടം വരയ്ക്കാം’ എന്നുപറഞ്ഞ് പ്രതികളിലൊരാള്‍ ഡിവൈഡര്‍ കൊണ്ട് വിദ്യാര്‍ഥിയുടെ വയറില്‍ കുത്തിപരിക്കേല്‍പ്പിക്കുന്നത്…….’മതി ഏട്ടാ വേദനിക്കുന്നു’ എന്ന് ജൂനിയര്‍ വിദ്യാര്‍ഥി കരഞ്ഞുപറഞ്ഞിട്ടും സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരത അവസാനിപ്പിക്കുന്നില്ല.
വായിച്ചതേ ഉള്ളൂ, കാണാൻ ഉള്ള കരുത്തില്ല. പക്ഷെ എന്നെ നടുക്കുന്നത് ഇതല്ല. ഇപ്പോൾ സമൂഹത്തിന് ഏറെ ദേഷ്യം ഒക്കെ ഉണ്ട്. കുറച്ചു ദിവസം ഇവർ ജയിലിൽ ഒക്കെ കിടക്കും. കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ഒക്കെ ചെയ്യും. പക്ഷെ ഒരു വർഷത്തിനകം “കുട്ടികളുടെ ഭാവി” ഒക്കെ പ്രധാന വിഷയം ആകും. ഇവരൊക്കെ തിരിച്ചു കോളേജിൽ എത്താനാണ് കൂടുതൽ സാധ്യത. കോളേജിനകത്തും പുറത്തും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിച്ചാലും അതിശയിക്കാനില്ല, കാരണം ഒന്നാമത് ചെയ്ത കുറ്റത്തിനുള്ള ശിക്ഷ ഒന്നും അനുഭവിക്കുന്നില്ലല്ലോ. പണവും ബന്ധുബലവും ഉണ്ടെങ്കിൽ എന്ത് കുറ്റം ചെയ്താലും പുറത്തുവരാം എന്ന പാഠം മാത്രമേ അവരും അവരിലൂടെ ഇത്തരം കുറ്റകൃത്യം ചെയ്യാൻ സാധ്യതയുള്ളവരും പഠിക്കുന്നുള്ളൂ. കുറ്റകൃത്യത്തിന് ഇരയായവർ ജീവിതകാലം മുഴുവൻ ഈ സംഭവത്തിന്റെ ട്രോമയുമായി ജീവിക്കേണ്ടി വരും. അവരുടെ നഷ്ടത്തിന് ആരും ഉത്തരവാദികൾ ഇല്ല. അവരുടെ കുടുംബങ്ങൾ അനുഭവിക്കുന്ന ദുഖത്തിന് ആർക്കും വിലയില്ല. വാസ്തവത്തിൽ നിയമപരമായി ഈ ക്രിമിനലുകൾ “കുട്ടികൾ” ഒന്നുമല്ല. പതിനെട്ട് കഴിഞ്ഞവർ ആണ്. അവർ ചെയ്യുന്നത് അവരുടെ പഠനവുമായി ബന്ധമുള്ള ഒന്നുമല്ല. ഒരു വയലന്റ് ക്രൈം ആണ്. അതിന് നിയമം അനുശാസിക്കുന്ന ശിക്ഷ ഉണ്ട്. അത് കഴിഞ്ഞിട്ട് മതി ഭാവി ഒക്കെ. അങ്ങനെ ആകുമ്പോൾ ആണ് ഇത്തരം സംഭവങ്ങൾ അവർത്തിക്കാതിരിക്കുന്നത്. ഇരകളുടെ മരണം സംഭവിക്കുന്ന സംഭവങ്ങളിൽ ഉൾപ്പടെ “കുട്ടികളുടെ ഭാവി” ഓർത്ത് പരിഗണന ലഭിക്കുന്നത് കൊണ്ടാണ് ഈ കാടത്തം നിലനിൽക്കുന്നത്. അമ്പത് വർഷമായി കാണുന്നതും കേൾക്കുന്നതുമല്ലേ, അതുകൊണ്ട് ഒട്ടും പ്രതീക്ഷയില്ല. എന്നാലും ഈ കേസിലെങ്കിലും പ്രതികൾക്ക് അർഹമായ ശിക്ഷ കിട്ടുമെന്ന് ആഗ്രഹിക്കാമല്ലോ. മുരളി തുമ്മാരുകുടി”