ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ല; അച്ചടക്കം വണ്‍വേ ട്രാഫിക് ആകരുതെന്ന് കെ. സി ജോസഫ്

ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ വിമര്‍ശനവുമായി കെ സി ജോസഫ്. ഉമ്മന്‍ചാണ്ടിക്കെതിരെ പറഞ്ഞവരെ പോലും താക്കീത് ചെയ്യാന്‍ നേതൃത്വം തയ്യാറാകുന്നില്ലെന്നും, അച്ചടക്കനടപടി ചിലര്‍ക്ക് മാത്രം എന്നത് ശരിയെല്ലെന്നും കെ സി ജോസഫ് പറഞ്ഞു. കോട്ടയം ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നാട്ടകം സുരേഷിന്റെ സ്ഥാനാരോഹണ ചടങ്ങിലായിരുന്നു കെ സി ജോസഫിന്റെ പരാമര്‍ശം. ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച രാജ്‌മോഹന്‍ ഉണ്ണിത്താനെയും കെ സി ജോസഫ് നിശിതമായി വിമര്‍ശിച്ചു. ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വളര്‍ന്നിട്ടില്ലെന്നായിരുന്നു പരാമര്‍ശം.

ഉമ്മന്‍ചാണ്ടിയെ പോലെ അരനൂറ്റാണ്ടിലേറെ നിയമസഭാ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്വന്തം ജീവിതം പോലും പാര്‍ട്ടിക്ക് വേണ്ടി മാറ്റിവെച്ച നേതാവിനെ എത്രയോ മോശമായ ഭാഷയിലാണ് സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയത് എന്നും അവരൊന്നും കോണ്‍ഗ്രസുകാരല്ലെന്നും കെ സി ജോസഫ് തുറന്നടിച്ചു. പാര്‍ട്ടിയില്‍ പുതിയ ട്രന്റ് ഉടലെടുത്തുവെന്നും കെ സി ജോസഫ് പറഞ്ഞു. ചിലര്‍ ഉമ്മന്‍ചാണ്ടിക്കും, ചെന്നിത്തലയ്ക്കും വേറെ പാര്‍ട്ടി ഉണ്ടാക്കിക്കോ എന്ന് പറഞ്ഞിട്ട് നടപടി പോലും നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അച്ചടക്കം വണ്‍വേ ട്രാഫിക് ആകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു നേതൃത്വത്തിനെതിരെ കെ സി ജോസഫിന്റെ പരാമര്‍ശം. ഡിസിസി അദ്ധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ട് പാര്‍ട്ടി പരസ്യപ്രസ്താവനകള്‍ വിലക്കിയ സാഹചര്യത്തിലാണ് നേതൃത്വത്തിനെതിരെ നേരിട്ട് പാര്‍ട്ടി യോഗത്തിലെ പരാമര്‍ശമെന്നതും ശ്രദ്ധേയം.