'നേതൃത്വം അപമാനിച്ചു, ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ല'; കത്തില്‍ ഇടഞ്ഞ് കെ. മുരളീധരന്‍

പരസ്യ പ്രസ്താവനകളില്‍ ജാഗ്രത വേണമെന്ന കെപിസിസി നേതൃത്വത്തെ താക്കീതില്‍ പ്രതികരണവുമായി കെ.മുരളീധരന്‍. നേതൃത്വം കത്ത് നല്‍കിയത് ബോധപൂര്‍വ്വം തന്നെ അപമാനിക്കാനാണെന്ന് മുളീധരന്‍ പറഞ്ഞു. നോട്ടീസ് നല്‍കും മുന്‍പ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നെന്നും തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്നും മുരളീധരന്‍ പറഞ്ഞു.

‘ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ല. തിരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് എംപിമാരെ പിണക്കിയതിന്റെ ഭവിഷത്ത് നല്ലതായിരിക്കില്ല. തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ.’

‘നോട്ടീസ് നല്‍കും മുന്‍പ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നു. മത്സരിക്കാന്‍ ഇല്ലെന്ന് തന്നെ വന്നു കണ്ട നേതാക്കളെയും പ്രവര്‍ത്തകരെയും അറിയിച്ചു. പക്ഷേ പാര്‍ട്ടിക്കായി പ്രചാരണത്തിനിറങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു.

കെപിസിസി നേതൃത്വത്തെ വിമര്‍ശിച്ചതിനാണ് എം.പിമാരായ കെ.മുരളീധരനെയും എം.കെ.രാഘവനെയും കെപിസിസി നേതൃത്വം താക്കീത് ചെയ്തത്. പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് എം.കെ.രാഘവന് നിര്‍ദേശം നല്‍കിയപ്പോള്‍ പരസ്യ പ്രസ്താവനകളില്‍ ജാഗ്രത വേണമെന്ന് കെ.മുരളീധരനോടും കെപിസിസി കത്തില്‍ ആവശ്യപ്പെട്ടു.