വി. കുഞ്ഞിക്കൃഷ്ണനുമായി മദ്ധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ല; ആ രീതി സി.പി.എമ്മിന് ഇല്ലെന്ന് പി. ജയരാജന്‍

പയ്യന്നൂരിലെ സിപിഎം ഫണ്ട് തിരിമറി വിവാദത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പാര്‍ട്ടി ചുമതലയില്‍ നിന്നും മാറ്റിയ മുന്‍ ഏരിയ സെക്രട്ടറി വി കുഞ്ഞിക്കൃഷ്ണനുമായി മധ്യസ്ഥ ചര്‍ച്ച നടിത്തിയിട്ടില്ലെന്ന് പി.ജയരാജന്‍. സിപിഎമ്മിന് മധ്യസ്ഥ ചര്‍ച്ച നടത്തുന്ന രീതിയില്ല. കൂടിക്കാഴ്ചയാണ് ഇന്ന് നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വി. കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാനുള്ള അനുനയ ശ്രമം പരാജയപ്പെട്ടു എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കുഞ്ഞിക്കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു വി കുഞ്ഞിക്കൃഷ്ണന്റെ പ്രതികരണം. രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയുണ്ടായത്.

കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുത്ത സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. 21 അംഗ ഏരിയ കമ്മിറ്റി യോഗത്തില്‍ 16 പേരും വി കുഞ്ഞികൃഷ്ണനെതിരായ നടപടിയെ എതിര്‍ത്തിരുന്നു. ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള 12 ലോക്കല്‍ കമ്മിറ്റികളിലും നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് നടപടിയുണ്ടായത്. ഫണ്ടില്‍ തിരിമറി നടന്നതായി പരാതിപ്പെടുകയും പാര്‍ട്ടിയെ തെളിവ് സഹിതം അക്കാര്യം ബോധിപ്പിക്കുകയും ചെയ്ത തന്നെ സ്ഥാനത്ത് നിന്നും മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കുഞ്ഞികൃഷ്ണന്‍.

തിരിമറിയില്‍ ആരോപണം നേരിടുന്ന പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനനെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടി പര്യാപ്തമല്ലെന്നും കൂടുതല്‍ ശക്തമായ നടപടി മധുസൂദനനെതിരെ വേണമെന്നും കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെടുന്നു. കുഞ്ഞികൃഷ്ണനെതിരായ അച്ചടക്ക നടപടിക്ക് പിന്നാലെ പയ്യന്നൂരിലെ പാര്‍ട്ടിയില്‍ അമര്‍ഷം രൂക്ഷമാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും കൂട്ടത്തോടെ ആളുകള്‍ ലെഫ്റ്റ് അടിക്കുന്ന സാഹചര്യവുമുണ്ടായി.