ഹൈ റിസ്ക് സമ്പര്‍ക്ക പട്ടികയിലെ 61 പേർ കൂടി നെഗറ്റീവ്, സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു, നെഗറ്റീവ് ആയവരിൽ മരിച്ചയാളുമായി അടുത്തിടപഴകിയ ആളും

നിപ ഹൈ റിസ്ക് സമ്പര്‍ക്ക പട്ടികയില്‍ ഉൾപ്പെട്ട 61 പേരുടെ ഫലം കൂടി നെഗറ്റീവായി. നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുമായി അടുത്തിടപഴകിയ ആളും നെഗറ്റീവായവരിൽ ഉൾപ്പെടുന്നു. തുടര്‍ച്ചയായി മൂന്നാം ദിവസവും നിപ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ആശ്വാസകരമായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.

അവസാനം പോസിറ്റീവായ ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആരോഗ്യ പ്രവര്‍ത്തകയുടെ പരിശോധനാ ഫലമുള്‍പ്പെടെയാണ് നെഗറ്റീവായത്. ഇതുവരെ 197 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. 1233 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഇപ്പോഴുള്ളത്. നിപ ആശങ്കയില്‍ അയവ് വന്നിട്ടുണ്ടെങ്കിലും ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരാനാണ് തീരുമാനം.

കേന്ദ്ര സംഘം സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്ര സംഘവുമായി വിശദമായ ചര്‍ച്ച നടത്തി. കേന്ദ്ര സംഘത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്ന് മടങ്ങും. പോസിറ്റീവായി ചി നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. അതേസമയം നിപാ ഉറവിടം സംബന്ധിച്ച പരിശോധനകള്‍ തുടരുകയാണ്.

രോഗം ആദ്യം സ്ഥീരികരിച്ച മരുതോങ്കര സ്വദേശി രോഗബാധിതനാകുന്നതിനു മുമ്പ് വീടിന്‍റെ സമീപ പ്രദേശങ്ങളില്‍ മാത്രമാണ് സഞ്ചരിച്ചതെന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കേന്ദ്ര മൃഗസംരക്ഷണ വിദഗ്ധ സംഘം ഇന്ന് മരുതോങ്കരയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സിയാദില്‍ നിന്നുള്ള സംഘവും കേന്ദ്ര സംഘത്തിനൊപ്പമുണ്ട്. സംഘം പ്രദേശത്ത് നിന്നും വവ്വാലുകളുടെ ഉള്‍പ്പെടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും.