'വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാന്‍ പോവാം, സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം'; ഞാന്‍ നിയമസഭയിലേക്ക് പോകുമെന്ന് പി വി അന്‍വര്‍

നിലമ്പൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ താന്‍ തന്നെ നിയമസഭയിലേക്ക് എത്തുമെന്ന് ആവര്‍ത്തിച്ച് പി വി അന്‍വര്‍. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഷ്ട്രീയം പറഞ്ഞില്ലെന്നാണ് മുന്‍ നിലമ്പൂര്‍ എംഎല്‍എ പറയുന്നത്. സിനിമ ഡയലോഗ് വച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രചാരണം നടത്തിയതെന്നും പി വി അന്‍വര്‍ പരിഹസിച്ചു. നിലമ്പൂരില്‍ വോട്ടെണ്ണി കഴിഞ്ഞാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് കഥ എഴുതാന്‍ പോകാമെന്നാണ് പി വി അന്‍വറിന്റെ പരിഹാസം.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിന് സെക്രട്ടേറിയറ്റിലേക്ക് പോകാമെന്നും പി വി അന്‍വര്‍ പറയുന്നു. നിലമ്പൂരില്‍ നിന്ന് താന്‍ നിയമസഭയിലേക്ക് പോകുമെന്നും അന്‍വര്‍ എതിര്‍ സ്ഥാനാര്‍ത്ഥികളെ പരിഹസിച്ചു പറഞ്ഞു. ജനങ്ങളുടെ വിഷയങ്ങള്‍ രണ്ടു മുന്നണികളും അവഗണിച്ചുവെന്നും ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും കുറ്റപ്പെടുത്തി പി വി അന്‍വര്‍ പറഞ്ഞു.

2016ല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ബൂത്തില്‍ താനാണ് ലീഡ് ചെയ്തതെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ ബൂത്തില്‍ ലീഡ് ചെയ്തുവെന്നും പി വി അന്‍വര്‍ ചൂണ്ടിക്കാട്ടി. ഇത്തവണയും നമുക്ക് കാണാമെന്നാണ് അന്‍വര്‍ പറയുന്നത്. 2016ല്‍ ആര്യാടന്‍ ഷൗക്കത്ത് പി വി അന്‍വറിനോട് തന്റെ കന്നിയങ്കത്തില്‍ പരാജയപ്പെട്ടിരുന്നു.

സിപിഎം സ്വതന്ത്രനായി നിലമ്പൂരില്‍ മല്‍സരിച്ചു കൊണ്ടിരുന്ന പി വി അന്‍വര്‍ ഇടതുപക്ഷവുമായി തെറ്റി പുറത്തുവന്നിട്ടു തനിക്ക് ഇപ്പോഴും ഇടത് കോട്ടയില്‍ പിന്തുണയുണ്ടെന്ന് പറയുന്നുണ്ട്. സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് ബന്ധപ്പെടാന്‍ മൂന്നു മൊബൈല്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ടെന്നും അവര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു.

Read more

മുണ്ടൂരില്‍ ആന ചവിട്ടിക്കൊന്ന് വയോധികന്‍ മരിച്ച ദാരുണമായ സംഭവത്തിനിടെയാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ഡിഎഫില്‍നിന്ന് 25 ശതമാനം വോട്ട് തനിക്ക് ലഭിക്കുമെന്നാണ് അന്‍വറിന്റെ കണക്കുകൂട്ടല്‍. യുഡിഎഫില്‍നിന്ന് 35 ശതമാനം വോട്ടും ലഭിക്കുമെന്നും അന്‍വര്‍ പറയുന്നു. 75000ന് മുകളില്‍ വോട്ട് തനിക്ക് ലഭിക്കുമെന്നാണ് അന്‍വറിന്റെ അവകാശവാദം. അത് ആത്മ വിശ്വാസമല്ല, യാഥാര്‍ഥ്യമാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.