നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്, വോട്ടെണ്ണല്‍ 23ന്, തീയതി പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ ജൂണ്‍ 23ന് ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന പിവി അന്‍വര്‍ രാജിവച്ച സാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വരുന്നത്. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയാകും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 2 ആണ്. 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 5 ആണ്.

സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ഇടഞ്ഞാണ് പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത്. എല്‍ഡിഎഫിലുണ്ടായിരുന്ന വേളയില്‍ യുഡിഎഫിനെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ത്തിയ, രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയ അന്‍വറിനെ സഹകരിപ്പിക്കണോ എന്നതില്‍ കോണ്‍ഗ്രസില്‍ രണ്ടഭിപ്രായമുയര്‍ന്നിരുന്നു. അന്‍വര്‍ രാജിവെച്ച് മാസങ്ങള്‍ക്ക് ശേഷമാണ് അന്‍വറിനെ സഹകരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അന്‍വര്‍ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

Read more

നിലമ്പൂരിന് പുറമെ ഗുജറാത്തിലെ ഖാദി, വിശവാദര്‍ പഞ്ചാബിലെ ലുധിയാന വെസ്റ്റ് വെസ്റ്റ്, ബംഗാളിലെ കലികഞ്ച് എന്നിവിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. ആകെ 5 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതികളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടം ഉടന്‍ നിലവില്‍ വരും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കും.