'കേരളത്തിലെ എൻ.ഐ.എ ഇടപെടലുകൾ ദുരൂഹത ഉണർത്തുന്നത്'; ഭരണകൂട താത്പര്യങ്ങൾ മുന്‍നിര്‍ത്തിയാണ്‌ അന്വേഷണം നടത്തുന്നതെന്ന് വെല്‍ഫയര്‍ പാര്‍ട്ടി

കേരളത്തിലെ എന്‍ഐഎയുടെ ഇടപെടലുകള്‍ ദുരൂഹതയുണര്‍ത്തുന്നതാണെന്ന്  വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌ ഹമീദ്‌ വാണിയമ്പലം. മതന്യൂനപക്ഷങ്ങളേയും ജനകീയ സമരപ്രവര്‍ത്തകരേയും വ്യാജകേസുകളില്‍പ്പെടുത്തുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഏജന്‍സിയാണ്‌ എന്‍ഐഎ എന്നും വെല്‍ഫയര്‍ പാര്‍ട്ടി ആരോപിച്ചു. വസ്‌തുതകള്‍ക്ക്‌ പകരം മുന്‍വിധിയും ഭരണകൂട താല്‍പ്പര്യങ്ങളും മുന്‍നിര്‍ത്തിയാണ്‌ എന്‍ഐഎ അന്വേഷണം നടത്തുന്നതെന്നും വെല്‍ഫയര്‍ പാര്‍ട്ടി ആക്ഷേപിച്ചു. പാനായിക്കുളം കേസ്‌മുതല്‍ അലന്‍-താഹ യുഎപിഎ കേസുവരെ സൂചിപ്പിച്ചുകൊണ്ടായിരുന്നു വെല്‍ഫയര്‍ പാര്‍ട്ടിയുടെ പ്രതികരണം.

മതന്യൂനപക്ഷങ്ങളെയും ജനകീയ സമരപ്രവർത്തകരെയും വ്യാജ കേസുകളിൽ വേട്ടയാടുന്നതിൽ കുപ്രസിദ്ധിയാർജിച്ച എൻ.ഐ.എയുടെ കേരളത്തിലെ ഇടപെടലുകൾ ദുരൂഹതയുണർത്തുന്നതാണ്. കേരളത്തിൽ നിന്ന് അൽ ഖ്വയ്ദ പ്രവർത്തകരെ അറസ്റ്റ് ചെയ്തു എന്ന വാർത്ത എൻ.ഐ.എയുടെ ഇത്തരം മുൻ നടപടികൾ കൂടി മുന്നിൽ വെച്ചേ വിലയിരുത്താനാവൂ എന്നും വെല്‍ഫയര്‍ പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നു.

എൻ.ഐ.എ കേരളത്തിൽ ആദ്യമായി ഏറ്റെടുത്ത പാനായിക്കുളം കേസു മുതൽ അവസാനം ഏറ്റെടുത്ത താഹ – അലൻ കേസിൽ വരെ നിരപരാധികളെ വേട്ടയാടുകയാണ് ചെയ്തത്. സംസ്ഥാനം ഭരിച്ചിരുന്ന സർക്കാരുകളും രാഷ്ട്രീയ നേട്ടത്തിനായാണ് എൻ.ഐ.എ അന്വേഷണങ്ങളെ ഉപയോഗിച്ചത്. കള്ളക്കടത്തും നികുതി വെട്ടിപ്പും മാത്രം വരുന്ന സ്വർണ്ണക്കടത്ത് കേസിനെ രാജ്യദ്രോഹക്കേസാക്കി പരിവർത്തിപ്പിച്ചത് എൻ.ഐ.എ വന്നതോടെയാണെന്നും വെല്‍ഫയര്‍ പാര്‍ട്ടി ആരോപിച്ചു. മുഖ്യമന്ത്രി തന്നെയാണ് എൻ.ഐ.എ യെ കത്തയച്ച് വിളിപ്പിച്ചതെന്നും പാർട്ടി പറഞ്ഞു.

ത്വാഹ, അലൻ എന്നീ സിപിഎം പ്രവർത്തകർക്ക് നേരെ യാതൊരു തെളിവുമില്ലാതെ സംസ്ഥാന സർക്കാർ യു.എ.പി.എ ചുമത്തിയതിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിയത്. കേരള മുഖ്യമന്ത്രി ആ വേട്ടയാടലിനേയും ന്യായീകരിക്കുകയായിരുന്നു. മഅദനി കേസിലും സമാനമായ മറ്റ് നിരവധി കേസുകളിലും എൻ.ഐ.എ അന്വേഷണങ്ങൾ നിരപരാധികളെ ഇരുമ്പഴിക്കുള്ളിലാക്കുന്നതിനായിരുന്നു.

Read more

സംഘ്പരിവാർ ഭരണകൂടത്തിന് വേണ്ടി മനുഷ്യവേട്ട നടത്തുന്ന എൻ.ഐ.എ പോലുള്ള സംവിധാനങ്ങളെ കണ്ണടച്ച് ന്യായീകരിക്കുന്നവർ വലിയ അപകടമാണ് രാജ്യത്തെ ജനാധിപത്യത്തിനു മതനിരപേക്ഷതയ്ക്കും വരുത്തി വെയ്ക്കുന്നതെന്നും ഹമീദ് വാണിയമ്പലം  മുന്നറിയിപ്പ് നൽകി.