വിനീത ജയിലില്‍ പോകുന്നത് ഒറ്റയ്ക്കായിരിക്കല്ല; 24 എല്ലാ മാധ്യമ പ്രവര്‍ത്തകരും അറസ്റ്റ് വരിക്കും; മാധ്യമപ്രവര്‍ത്തനം നടത്താനാകുന്നില്ലെങ്കില്‍ ചാനല്‍ അടച്ചുപൂട്ടും; പൊട്ടിത്തെറിച്ച് ആര്‍ ശ്രീകണ്ഠന്‍ നായര്‍

പ്രതിപക്ഷ സമരം റിപ്പോര്‍ട്ട് ചെയ്ത ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ വിനീത വി.ജിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയ സംഭവത്തില രൂക്ഷവിമര്‍ശനവുമായി ചാനല്‍ ചീഫ് എഡിറ്റര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍. റിപ്പോര്‍ട്ടര്‍ക്കെതിരെ 120 (ബി) എന്ന ഗുരുതര വകുപ്പ് ചുമത്താന്‍ പൊലീസിന് എന്ത് അധികാരമാണ് ഉള്ളതെന്ന് അദേഹം ചോദിച്ചു. കുറുപ്പംപടി പൊലീസ് നിയമം കൈയിലെടുക്കുകയാണെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യും.

തൊഴിലെടുക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തിന് മേലാണ് പൊലീസ് വാളെടുത്തിരിക്കുന്നത്. ഗുരുതര വകുപ്പുകള്‍ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യണമെന്നും ചീഫ് എഡിറ്റര്‍ ആവശ്യപ്പെട്ടു. കേസ് നിയപരമായി തന്നെ നേരിടുമെന്നും ആര്‍ ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കി.

ഒരു റബ്ബര്‍ ഷൂ എറിഞ്ഞാല്‍ ഒരു കവചിതമായ ബസിനുള്ളിലിരിക്കുന്ന ആളുകള്‍ പരുക്കേറ്റ് കൊലചെയ്യപ്പെടുമെന്ന് കണ്ടുപിടിച്ച ലോകത്തിലെ ആദ്യത്തെ പൊലീസ് സേനയെന്ന ഘ്യാതി കേരളാ പൊലീസിനാണ്. വിനീത വി.ജി ഒറ്റയ്ക്കായിരിക്കല്ല ഈ കേസില്‍ ജയിലില്‍ പോകുന്നത്, 24 ന്യൂസിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും അറസ്റ്റ് കൈവരിക്കുമെന്നും തങ്ങള്‍ ഡ്യൂട്ടിയിട്ട മാധ്യമപ്രവര്‍ത്തകയ്ക്ക് സ്വതന്ത്രമായി മാധ്യമപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ തങ്ങള്‍ ഇത് അടച്ചുപൂട്ടുമെന്നും ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്‍ഠന്‍ നായര്‍ ലൈവിലെത്തി പറഞ്ഞു.

ഐപിസി 120(ബി) കുറ്റകരമായ ഗൂഢാലോചനയെന്ന വകുപ്പ് പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
നിലവില്‍ കേസിലെ അഞ്ചാം പ്രതിയാണ് വിനീത. ഡിസംബര്‍ 10ന് പെരുമ്പാവൂരില്‍ നിന്ന് കോയമ്പത്തൂരേക്കുള്ള യാത്രയ്ക്കിടെയാണ് വാഹനത്തിന് നേരെ കെഎസ്യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. ഈ സമയം വിനീത സംഭവ സ്ഥലത്തുണ്ടായിരുന്നു. കെഎസ്യു പ്രവര്‍ത്തകര്‍ വാഹനത്തിന് നേരെ ഷൂ എറിയുന്ന ദൃശ്യങ്ങള്‍ 24 ന്യൂസ് പകര്‍ത്തുകയും ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെയാണ് ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെയും കേസെടുത്തിരിക്കുന്നത്. ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. എന്നാല്‍ കോടതി വധശ്രമം ചുമത്തിയതിന് പൊലീസിനെ വിമര്‍ശിച്ചിരുന്നു. കേസില്‍ കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു.