നെന്മാറ ഇരട്ടക്കൊലപാതക കേസ്: സാക്ഷി വിസ്താരം പൂർത്തിയായി; പ്രതി ചെന്താമരയുടെ വിചാരണ ഈ മാസം 29-ന്

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷി വിസ്താരം പൂർത്തിയായി. നാല് മാസത്തിലേറെയായി തുടർന്നു വന്നിരുന്ന നീണ്ട വിചാരണ നടപടികളാണ് പാലക്കാട് ജില്ല നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ പൂർത്തിയായത്. ഇതിന് പിന്നാലെ പ്രതിയായ ചെന്താമരയുടെ വിചാരണ ഈ മാസം 29-ന് നടക്കുമെന്ന് കോടതി വ്യക്തമാക്കി.

2025 ജനുവരി 27-നാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ 2019 ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.

ഇരട്ടക്കൊലപാതകം നടത്തിയതിന് ശേഷം പോത്തുണ്ടി മലയിൽ ഒളിച്ചിരുന്ന പ്രതി രാത്രി വിശപ്പ് സഹിക്കാനാവാതെ ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് പൊലീസ് പിടിയിലായത്. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെയും പ്രതിയായ ചെന്താമര കൊലപ്പെടുത്തിയിരുന്നു.

സജിത കൊലക്കേസിൽ പ്രതിയ്ക്ക് കോടതി നേരത്തെ തന്നെ ഇരട്ട ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷാവിധിക്ക് പിന്നാലെയാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ നടപടികൾ കോടതിയിൽ ആരംഭിച്ചത്.

Read more