നെടുമങ്ങാട് ജപ്തി ചെയ്ത വീടിന്റെ താക്കോല്‍ ബാങ്ക് തിരിച്ചു നല്‍കി

നെടുമങ്ങാട് പനവൂരില്‍ വായ്പാ കുടിശ്ശികയുടെ പേരില്‍ വീട് ജപ്തി ചെയ്ത നടപടി എസ്ബിഐ പിന്‍വലിച്ചു. സംഘടനകളുടെയും മാധ്യമങ്ങളുടെയും ഇടപെടലിനെ തുടര്‍ന്ന് ജപ്തി ചെയ്ത് ഒരു ദിവസത്തിനു ശേഷം കുടുംബത്തിന് ബാങ്ക്‌ വീടിന്റെ താക്കോല്‍ തിരിച്ചു നല്‍കി. സ്വകാര്യ വ്യക്തികളും സംഘടനകളും പണം നല്‍കിയതിനെ തുടര്‍ന്നാണ് താക്കോല്‍ കൈമാറിയത്.

പനവൂരില്‍ മാതാപിതാക്കളെയും 11 വയസ്സ് പ്രായമുള്ള  പെണ്‍കുട്ടിയെയും തവണ മുടക്കിയെന്നു പറഞ്ഞാണ് എസ് ബിഐ ജപ്തിയുടെ പേരില്‍ വീടു പൂട്ടി സീല്‍ ചെയ്തത്. വീട്ടില്‍ നിന്ന് ചെറിയ കുട്ടിയടക്കമുള്ളവര്‍ പുറത്താക്കപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് എംഎല്‍എ വിഷയത്തില്‍ ഇടപെട്ടു.

2.94 ലക്ഷം രൂപയാണ് കുടുംബം ബാങ്കിന് നല്‍കേണ്ടിയിരുന്നത്. തുകയില്‍ ഇളവ് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ആദ്യം ഇതിനു തയ്യാറായില്ല. ബാങ്കിന്റെ നടപടിയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് എംഎല്‍എയും അടക്കം വിഷയത്തില്‍ ഇടപെട്ടു. മാധ്യമങ്ങളില്‍ വിഷയം വലിയ വാര്‍ത്തയായതിനെ തുടര്‍ന്ന് ബാങ്ക് 94,000 രൂപയുടെ ഇളവ് നല്‍കി.

സ്വകാര്യ വ്യക്തികളും സംഘടനകളും ചേര്‍ന്ന് ബാക്കി കുടിശ്ശിക അടച്ചതോടെയാണ് ബാങ്ക് താക്കോല്‍ കുടുംബത്തിന് തിരിച്ചു നല്‍കിയത്.