എല്ലാ പ്രശ്‌നത്തിനും കാരണം നവാസ്‌; ഹരിത - എം.എസ്.എഫ് വിവാദത്തില്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്ത്

ഹരിത- എംഎസ്എഫ് വിവാദത്തില്‍ ഇ. ടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്ത്. ഹരിതെയ പിന്തുണച്ച എംഎസ്എഫ് നേതാക്കളെ മാത്രം പുറത്താക്കിയ നടപടി ശരിയായില്ലെന്ന്് പറയുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന് എതിരെയും നടപടി വേണമായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നതാണ് എന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്നു.

കഴിഞ്ഞ മാസം കോഴിക്കോട് ലീഗിന്റെ ഉന്നതതല യോഗംചേര്‍ന്നിരുന്നു. അതിന് ശേഷം അദ്ദേഹം സംസ്ഥാന നേതാക്കളുമായി സംസാരിക്കുന്ന ശബ്ദരേഖയിലാണ് പുറത്തു വന്നിരിക്കുന്നത്. നവാസിനെ പുറത്താക്കിയിരുന്നെങ്കില്‍ ഹരിത നേതാക്കള്‍ പരസ്യ പ്രതികരണത്തിന് പോവില്ലായിരുന്നു. ഹരിതയിലെ പെണ്‍കുട്ടികളെ പുറത്താക്കാന്‍ പാടില്ലായിരുന്നു.

പികെ നവാസ് വന്ന വഴി ശരിയല്ല. ഹരിതയുമായും എംഎസ്എഫുമായി തെറ്റി.ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം നവാസാണ് കാരണം. ഇനി സംഘടന നന്നാവണമെങ്കില്‍ നവാസിനെ മാറ്റി നിര്‍ത്തുകയാണ് വേണ്ടത് എന്നും ഇ ടി മുഹമ്മദ് ബഷീര്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

സമസ്തവേദിയില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ ഇറക്കിവിട്ട വിഷയത്തില്‍ പികെ നവാസിന്റെ ഫേസ്ബുക്ക് കുറിപ്പിനെക്കുറിച്ചും ലീഗിന്റെ ഉന്നതാധികാര സമിതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. നവാസിനെതിരെ വനിതാ കമ്മീഷന് ലൈംഗീക അധിക്ഷേപ പരാതി നല്‍കിയ നടപടിക്ക് പിന്നാലെ ഹരിത സംസ്ഥാന കമ്മറ്റി മുസ്ലീംലീഗ് നേതൃത്വം പിരിച്ച് വിട്ടിരുന്നു. തുടര്‍ന്ന് പുതിയ ഹരിത കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. കടുത്ത അച്ചടക്ക ലംഘനമാണ് ഹരിത നേതൃത്വം നടത്തിയത്. പാര്‍ട്ടി അച്ചടക്കം ഹരിത നേതാക്കള്‍ തുടര്‍ച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം നേരത്തെ പറഞ്ഞിരുന്നു.