രണ്ടാം ഘട്ട പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കൾ എത്തുന്നു, പോര് മുറുകുമ്പോൾ പാർട്ടികൾ കണക്കുകൂട്ടലിൽ

ആദ്യ ഘട്ടം പ്രചാരണം അവസാനിച്ചതിന് ശേഷം രണ്ടാം ഘട്ടത്തിലേക്ക് വരുമ്പോൾ എല്ലാം ഒന്ന് മാറ്റി പിടിക്കാനാണ് പാർട്ടികളുടെ ശ്രമം. അതിന്റെ ഭാഗമായി കേന്ദ്ര നേതാക്കളുടെ ഒരു പട തന്നെ ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് ഇറങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽക്കൂടി കേരളത്തിൽ എത്തുന്നു എന്നതാണ് ബിജെപി ക്യാമ്പിനെ ആവേശത്തിലാഴ്ത്തുന്ന വാർത്തയെങ്കിൽ പ്രിയങ്ക ഗാന്ധിയുടെ വരവിൽ കോൺഗ്രസിനും കണക്കുകൂട്ടലുകൾ ഉണ്ട്. മന്ത്രിമാരെ കൂടാതെ സിപിഎമ്മിന്റെ പല ദേശിയ നേതാക്കളും ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ ഉണ്ടാകും.

ഏറെ നാളുകളായി കേരളത്തിൽ ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് ചുക്കാൻപിടിച്ച് മോദിയുടെ വരവ് ഒരു പതിവ് കാഴ്ചയായി മാറി കഴിഞ്ഞു. തൃശൂർ, പത്തനംത്തിട്ടയിൽ എത്തി അനിൽ ആന്റണിക്ക് വേണ്ടി വോട്ടഭ്യർഥിച്ച മോദി തൃശൂരിൽ സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ രണ്ടുതവണ അവിടെ എത്തിയതാണ്. ഇത്തവണത്തെ വരവിൽ ബിജെപി പ്രതീക്ഷയയോടെ നോക്കിക്കാണുന്ന തിരുവനന്തപൂരത്ത് ആളാണ് മോദി പ്രചാരണത്തിന് ഇറങ്ങുക. പതിനഞ്ചാം തിയതി ആകും മോദിയുടെ വരവ്.

പ്രധാനമന്ത്രിയെ കൂടാതെ അമിത് ഷാ ഉൾപ്പെട്ട ദേശിയ നേതാക്കൾ പലരും വരും ദിവസങ്ങളിൽ കേരളത്തിൽ എത്തും. വയനാട്ടിലേക്കാണ് പലരും എത്തുന്നത്. അവിടെ രാഹുൽ ഗാന്ധിക്ക് എതിരെ മത്സരിക്കുന്ന സുരേന്ദ്രന് ആത്മവിശ്വാസം നല്കാൻ ഇവർ കൂടി എത്തുമ്പോൾ ബിജെപി ക്യാമ്പിൽ ആത്മവിശ്വാസം കൂടും.

കോൺഗ്രസിന്റെ രണ്ടാം ഘട്ടം പ്രചാരണത്തിന്റെ പ്രധാന ആകർഷണം പ്രിയങ്ക ഗാന്ധിയുടെ വരവാണ്. ആലപ്പുഴ മണ്ഡലത്തിലാണ് പ്രിയങ്ക എത്തുന്നത്. കൂടാതെ ഡി.കെ ശിവകുമാർ അടക്കം പല പ്രമുഖ നേതാക്കളും ജില്ലകൾ തിരിച്ചുള്ള പ്രചാരണ പരിപാടികൾക്ക് മുന്നിൽ ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും അടക്കമുള്ളവർ സിപിഎമ്മിനായി കളത്തിൽ ഇറങ്ങുമ്പോൾ ആവേശം ഇരട്ടിക്കും.