ദേശീയപാത 66; നഷ്ടപരിഹാര പാക്കേജ് അവതരിപ്പിച്ചതായി മന്ത്രി പി രാജീവ്

ദേശീയ പാത 66 വികസനത്തിനായി ഇടപ്പള്ളി – മൂത്തകുന്നം മേഖലയിൽ ആറുവരിപ്പാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന് ഏറ്റവും കൂടിയ നഷ്ട പരിഹാരം സെൻ്റിന് 40,92,986 രൂപയായിരിക്കും എന്ന് വ്യവസായ മന്ത്രി പി.രാജീവ് . ഇടപ്പള്ളി നോർത്ത് വില്ലേജിലെ കാറ്റഗറി എ യിൽ വരുന്ന ഭൂമിക്കാണ് ഈ തുക നഷ്ടപരിഹാരമായി ലഭിക്കുക. കെട്ടിടവും വ്യാപാര സ്ഥാപനങ്ങളും ഒഴിഞ്ഞു കൊടുക്കുമ്പോൾ നഷ്ടപരിഹാരത്തിന് പുറമേ പ്രത്യേക ഇളവുകളും ഇതു സംബന്ധിച്ച പാക്കേജിലുണ്ട് എന്ന് മന്ത്രി അറിയിച്ചു.

ദേശീയപാത വികസനത്തിൻ്റെ നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച് ചേർന്ന സമിതി മുമ്പാകെയാണ് നഷ്ടപരിഹാര പാക്കേജ് അവതരിപ്പിച്ചത്.

രേഖകൾ കൈപ്പറ്റി നഷ്ടപരിഹാര തുക അനുവദിച്ച ശേഷം കെട്ടിടം ഒഴിയുന്നതിന് രണ്ടു മാസം വരെ സമയം ലഭിക്കും. കെട്ടിടത്തിൽ നിന്നും ഉപയോഗ്യമെന്ന് തോന്നുന്ന ഏതു സാമഗ്രികളും ഉടമകൾക്ക് എടുക്കാനും അനുമതിയുണ്ട്. സ്ഥലമെടുപ്പിൻ്റെ ഭാഗമായി വീടുകൾ പൂർണ്ണമായും നഷ്ടമാകുന്നവർക്ക് 50 സ്ക്വയർ മീറ്റർ വീടോ 1,50,000 രൂപയോ ലഭിക്കും. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് 12 തവണ 3000 രൂപ വീതം നൽകും. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ള കുടുംബമാണെങ്കിൽ 50000 രൂപ അധികം നൽകും. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് സാധനങ്ങൾ മാറ്റുന്നതിന് 50000 രൂപ ഒറ്റത്തവണ സഹായമായും നൽകും.

തൊഴുത്ത്, പെട്ടിക്കടകൾ എന്നിവ പൊളിച്ചു മാറ്റുമ്പോൾ 25000 രൂപ ധനസഹായം നൽകും. കരകൗശല, ചെറുകിട വ്യാപാരികൾക്ക് 25000 രൂപ ചെലവിനത്തിലും 50000 രൂപ അലവൻസായും നൽകും. ഈ രീതിയിൽ വീട് നഷ്ടപ്പെടുന്നവർക്ക് 2,86,000 രൂപയാണ് നഷ്ടപരിഹാരത്തിന് പുറമെ ലഭിക്കുക. രേഖകളില്ലാതെ പുറമ്പോക്കിൽ താമസിക്കുന്നവർക്ക് 150000 രൂപയാണ് നൽകുക.

മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെയുള്ള ഭാഗത്ത് ദേശീയപാതയ്ക്ക് വശങ്ങളിലുള്ള സർവീസ് റോഡുകൾക്ക് ശേഷം സ്ഥലമുള്ളവർക്ക് അവിടെ വീടോ ചെറുകിട വ്യാപാര സ്ഥാപനങ്ങളോ നിർമ്മിക്കുന്നതിന് മറ്റ് വ്യവസ്ഥകൾ ബാധകമാകില്ല. ദേശീയ പാതയിലെ കുടിവെള്ള പൈപ്പ് ലൈനുകളും ഓടകളും ദേശീയ പാത അതോറിറ്റി നിർമിച്ച് നൽകും.

മൂത്തകുന്നം – ഇടപ്പള്ളി മേഖലയിൽ എട്ട് വില്ലേജുകൾക്ക് കീഴിലുള്ള സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്. ആറു പഞ്ചായത്തുകളും ഒരു നഗരസഭയുമാണ് ഈ പരിധിയിലുള്ളത്.

അതാത് പ്രദേശത്തെ പ്രശ്നങ്ങൾ ജനപ്രതിനിധികൾ സമിതി മുമ്പാകെ ഉന്നയിച്ചു. ഇവയെല്ലാം പരിഗണിച്ച് പ്രശ്നങ്ങൾ സാധ്യമായിടത്തോളം പരിഹരിക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. ജില്ലാ കളക്ടർ ഇതിനായി പ്രത്യേക യോഗം വിളിക്കുമെന്നും അമന്ത്രി അറിയിച്ചു.