പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ക്രൈസ്തവ ഭവനങ്ങളിലെത്തും; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ നരേന്ദ്രമോദിയും അമിത് ഷായും കേരളത്തിലേക്ക്

ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് തുടക്കമിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയില്‍ കേരളത്തിലെത്തും. ജനുവരിയില്‍ കേരളത്തില്‍ നടക്കുന്ന എന്‍ഡിഎയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായാണു പ്രധാനമന്ത്രി എത്തുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തു നടക്കുന്ന എന്‍ഡിഎയുടെ വിവിധ പ്രചാരണ പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ട്ടി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയും മറ്റു മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ വികസിത സങ്കല്‍പ്പയാത്രയോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ കേരളത്തിലെ ജനങ്ങളിലേക്ക് എത്തരുതെന്ന നിര്‍ബന്ധ ബുദ്ധിയാണ് പിണറായി സര്‍ക്കാരിനുള്ളത്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം എല്ലാ ക്രൈസ്തവ ഭവനങ്ങളിലും എത്തിക്കാന്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ ഇറങ്ങും. സംസ്ഥാനത്ത് മതേതരത്വത്തിന്റെ പേരില്‍ ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുകയാണ്. ജനുവരി അവസാനം എന്‍ഡിഎയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്തും. ശിവസേന ഷിന്‍ഡെ വിഭാഗത്തിനെ കേരളത്തിലെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തുമെന്നും കെ.സുരേന്ദ്രന്‍ അറിയിച്ചു.

സംസ്ഥാനത്ത് നടക്കുന്ന കര്‍ഷക ആത്മഹത്യകള്‍ക്ക് പിണറായി സര്‍ക്കാരാണ് ഉത്തരവാദിയെന്ന് എന്‍ഡിഎ ചെയര്‍മാന്‍ കെ.സുരേന്ദ്രന്‍ എന്‍ഡിഎ നേതാക്കളോടൊപ്പം കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കര്‍ഷകരുടെ ആനുകൂല്ല്യങ്ങള്‍ സംസ്ഥാനം നിഷേധിക്കുന്നതാണ് ആത്മഹത്യകള്‍ തടരുന്നതിന് കാരണം. നരേന്ദ്രമോദി സര്‍ക്കാരിന്റെ കര്‍ഷക ക്ഷേമ പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുകയാണ്. നെല്‍കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ തുക നല്‍കുന്നില്ല. റബര്‍ കര്‍ഷകര്‍ക്ക് വാഗ്ദാനം ചെയ്ത തുക നല്‍കുന്നില്ല.

ഭൂമിയുടെ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ മോദി സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധി സംസ്ഥാനത്ത് ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. നബാര്‍ഡ് വഴി കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്ന തുക കേരളത്തിലെ കര്‍ഷകര്‍ക്ക് എത്തുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് കര്‍ഷകരെ കഷ്ടത്തിലാക്കുന്നത്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എല്‍ഡിഎഫ് ഏതാണ് യുഡിഎഫ് ഏതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നാണ് നവകേരളയാത്രയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത്. ഈ നിലപാടാണ് ഇപ്പോള്‍ കോണ്‍ഗ്രസും കൈക്കൊള്ളുന്നത്. ഇനിയും നവകേരളയാത്രയില്‍ നിന്നും കോണ്‍ഗ്രസ് മാറി നില്‍ക്കുന്നത് ശരിയല്ല. മാസപ്പടി കേസില്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസാണ്. ഭരണ-പ്രതിപക്ഷ സഹകരണമാണ് മാസപ്പടിയില്‍ കണ്ടത്.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന കേന്ദ്രവിരുദ്ധ പ്രചരണങ്ങള്‍ എല്ലാം കേന്ദ്രധനമന്ത്രിയുടെ കൃത്യമായ കണക്കുകള്‍ വെച്ചുള്ള അവതരണത്തോടെ പൊളിഞ്ഞ് പോയിരിക്കുകയാണ്. കേരളത്തിന് കൊടുക്കാന്‍ ഒരു രൂപയുടെ കുടിശ്ശിക പോലുമില്ലെന്ന് വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാരും കേന്ദ്ര ധനകാര്യ മന്ത്രിയും അസന്നിഗ്ധമായി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു കഴിഞ്ഞതോടെ ഇടതു സര്‍ക്കാരിന്റെ കള്ളക്കളി പുറത്തായിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.