ഉത്തരവാദിത്തപ്പെട്ടവര്‍ കണക്കുകള്‍ ശരിയാക്കണം, അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലെന്ന് എം വി ഗോവിന്ദന്‍; ആഗോള അയ്യപ്പസംഗമത്തിലെ സാമ്പത്തിക വിവാദങ്ങളില്‍ സിപിഎം നിലപാട്

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക വിവാദങ്ങളില്‍ സിപിഎമ്മിന് ഒരു ബാധ്യതയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇആരായാലും കണക്കുകള്‍ ശരിയാക്കണമെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍ അതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ വരവുചെലവ് കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കേണ്ടത് അത് നടത്തിയവരുടെ ഉത്തരവാദിത്വമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

സാമ്പത്തിക കാര്യങ്ങളില്‍ പാര്‍ട്ടിക്ക് യാതൊരുവിധ ബാധ്യതയുമില്ലെന്നും പിഴവുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തണമെന്നുമാണ് എം വി. ഗോവിന്ദന്റെ നിലപാട്. വിവാദങ്ങളെ ന്യായീകരിക്കാന്‍ പാര്‍ട്ടി നില്‍ക്കില്ലെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ ഇതിന് മറുപടി പറയണമെന്ന് കൂടി സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ആഗോള അയ്യപ്പസംഗമം നടത്തിയതിലെ വരവുചെലവു കണക്കുകളില്‍ കണ്ടെത്തിയ പൊരുത്തക്കേടുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന ഓഡിറ്റ് വകുപ്പും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് പരിപാടി സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ വെട്ടിലായത്.

Read more

സ്വതന്ത്ര ഓഡിറ്റിങ്ങില്‍ കണ്ടെത്തിയ പൊരുത്തക്കേടുകളില്‍ ഫെബ്രുവരി 27-നകം വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. ബോര്‍ഡിനുവേണ്ടി വിജയന്‍ ആന്‍ഡ് അസോസിയേറ്റ് എന്ന ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാപനമാണ് ഓഡിറ്റിങ് നടത്തിയത്. അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കുകീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന് ടെന്‍ഡറില്ലാതെ കരാര്‍ നല്‍കിയത് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അയ്യപ്പസംഗമത്തിനുള്ള തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുമെന്നാണ് സര്‍ക്കാരും ബോര്‍ഡും പറഞ്ഞിരുന്നത്. ഒരു രൂപ പോലും ദേവസ്വം ബോര്‍ഡില്‍ നിന്ന് പരിപാടിയ്ക്ക് എടുക്കരുതെന്ന ഹൈക്കോടതി നിര്‍ദേശം മറി കടന്നുവെന്നത് മാത്രമല്ല ബോര്‍ഡിന് സ്‌പോണ്‍സര്‍മാരില്‍ നിന്ന് പണം കിട്ടാതിരുന്നതിനാല്‍ അയ്യപ്പ സംഗമത്തെ തുടര്‍ന്ന് കോടികളുടെ നഷ്ടവുമുണ്ടായി.