ക്രിസ്ത്യന്‍ രൂപതകള്‍ കേരള സ്‌റ്റോറിയുടെ പ്രചാരകരാകരുത്; സിനിമ ആര്‍എസ്എസ് അജണ്ടയുടെ ഭാഗം; മുസ്ലിം, കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടക്കുന്നുവെന്ന് സിപിഎം

ക്രിസ്ത്യന്‍ രൂപതകള്‍ എന്തിനാണ് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായ കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിനിമയുടെ യാതൊരു കലാമൂല്യവും കേരള സ്റ്റോറിക്ക് ഇല്ല. മുസ്ലിം, കമ്യൂണിറ്റ്, കേരള വിരുദ്ധ സിനിമയാണ് കേരള സ്റ്റോറി.

ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് സിപിഎം എതിര്‍ത്തത്. ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള രൂപതയുടെ തീരുമാനം എന്തിനാണെന്ന് അവര്‍ മനസ്സിലാക്കേണ്ടതാണ്. അവര്‍ ആലോചിക്കേണ്ടതാണ്. തിയേറ്ററില്‍ എത്തിയപ്പോള്‍ അധികമാളുകള്‍ കാണാത്ത സിനിമയാണത്. രൂപതകള്‍ സിനിമയുടെ പ്രചാരകരാകരുതെന്നും ഗോവിന്ദന്‍ പറഞ്ഞു.

സിപിഎം വിവാദത്തിന് ഇല്ല. കാണേണ്ടവര്‍ക്ക് കാണാം കാണ്ടാത്തവര്‍ കാണണ്ട. കാണേണ്ട കാര്യമില്ല എന്നതാണ് സിപിഎമ്മിന്റെ നിലപാടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, ‘ദ കേരള സ്റ്റോറി’ താമരശ്ശേരി രൂപതയും പ്രദര്‍ശിപ്പിച്ച് തുടങ്ങി. രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായിമയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. പരമാവധി പേര്‍ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയര്‍ ചെയ്യണമെന്നും നിര്‍ദേശം നല്‍കി. സിനിമ ഇടുക്കി രൂപതയും കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളുടെ മുന്നില്‍ സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് ഇടുക്കി രൂപതയുടെ വിശദീകരണം.വിശ്വാസോത്സവത്തിന്റെ ഭാഗമായിട്ടാണ് ഇടുക്കി രൂപതയില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. ഇക്കഴിഞ്ഞ നാലാം തീയതിയാണ് പ്രദര്‍ശനം നടന്നത്.ഇത്തവണത്തെ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം ‘പ്രണയം’ എന്നതായിരുന്നു. കുട്ടികളിലും യുവതീയുവാക്കളിലും ബോധവത്കരണത്തിന്റെ ഭാഗമായി സിനിമ പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയുമായിരുന്നുവെന്നും പിആര്‍ഓ ജിന്‍സ് കാരക്കാട്ടില്‍ പറഞ്ഞു.

10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് ഇടുക്കി രൂപതയില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും രൂപതയുടെ ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു. അതില്‍ വര്‍ഗീയത കലര്‍ത്തുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും രൂപത പറയുന്നു.

കുട്ടികള്‍ക്ക് മുന്നില്‍ ഒരിക്കലും ഒരു വര്‍ഗീയ ആശയത്തെക്കുറിച്ച് പറയാന്‍ ഒരു തരത്തിലും പരിശ്രമിച്ചിട്ടില്ലെന്ന് അതിരൂപതയുടെ മീഡിയ ഡയറക്ടര്‍ വിശദീകരിച്ചു. പ്രണയക്കുരുക്കിലാക്കി തീവ്രവാദത്തിലേക്ക് കൊണ്ടുപോകുന്ന ലൗ ജിഹാദ് ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. പ്രണയത്തെക്കുറിച്ച് പറയുമ്പോഴും ദി കേരള സ്റ്റോറിയെക്കുറിച്ച് പറയുമ്പോഴും ഒരു തരത്തിലുള്ള വര്‍ഗീയ പരാമര്‍ശങ്ങളും നടത്തിയിട്ടില്ലെന്നും രൂപത വിശദീകരിച്ചു.