മുത്തൂറ്റ് കാപികോ റിസോര്‍ട്ട് ഇന്നുതന്നെ പൊളിച്ചടുക്കണം; സുപ്രീംകോടതിയുടെ അടിപേടിച്ച് സര്‍ക്കാര്‍; കളക്ടര്‍ക്ക് കര്‍ശന നിര്‍ദേശം

പാണാവള്ളിയിലെ മുത്തൂറ്റ് കാപികോ റിസോര്‍ട്ട് ഇന്നുതന്നെ പൊളിച്ചടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. നാളെ റിസോര്‍ട്ടിന്റെ പൊളിക്കല്‍ സംബന്ധിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതിനാലാണ് ഇത്തരമൊരു നിര്‍ദേശം അടിയന്തരമായി സര്‍ക്കാര്‍ ആലപ്പുഴ കളക്ടര്‍ക്ക് കൈമാറിയിരിക്കുന്നത്.

അതിനിടെ, പരിസ്ഥിതി അനുമതിയില്ലാതെയാണു പൊളിക്കല്‍ നടത്തുന്നതെന്നും അതിനാല്‍, നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു മത്സ്യത്തൊഴിലാളി സ്ത്രീകള്‍ കേസില്‍ കക്ഷിചേന്നിട്ടുണ്ട്. ഈ പരാതിയും നാളെ സുപ്രീം കോടതി പരിഗണിയ്ക്കും. റിസോര്‍ട്ട് പൊളിക്കല്‍ ഈമാസം 28 നകം പൂര്‍ത്തിയായില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നാണു സുപ്രീം കോടതിയുടെ താക്കീത്. അതിനാല്‍ തന്നെ, പൊളിക്കല്‍ നടപടികള്‍ അതിവേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ജസ്റ്റീസുമാരായ സുധാംശു ദുലിയ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണു കേസ് പരിഗണിയ്ക്കുന്നത്. സുപ്രീംകോടതിയില്‍നിന്നു ഇനിയും ആശ്വാസവിധി ലഭിക്കുമെന്ന പ്രതീക്ഷയിലാണു റിസോര്‍ട്ട് ഉടമകള്‍. പരിസ്ഥിതിനാശം കായലിലെ മത്സ്യസമ്പത്തിനെ ബാധിക്കുമെന്നാണു മത്സ്യത്തൊളിലാളിയുടെ വാദത്തിനു പിന്നില്‍ റിസോര്‍ട്ട് ഉടമയാണെന്നു ജനസമ്പര്‍ക്ക സമിതി ആരോപിക്കുന്നു.

തീരപരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച റിസോര്‍ട്ട് പൊളിക്കണമെന്നു 2020 ജനുവരിയിലാണു സുപ്രീംകോടതി ഉത്തരവിട്ടത്. കോവിഡ് സാഹചര്യത്തില്‍ വൈകിയ പൊളിക്കല്‍ പിന്നീടു 2022 സെപ്റ്റംബര്‍ 15 ന് ആരംഭിച്ചിരുന്നു. നീന്തല്‍ക്കുളങ്ങള്‍ ഉള്‍പ്പെടെ 54 വില്ലകളും അനുബന്ധ സൗകര്യങ്ങളും ഇവിടെയുണ്ടായിരുന്നു. ഇതിന്റെ പകുതി ഭാഗം വില്ലകളെ ഇതുവരെ പൊളിച്ചു നീക്കിയിട്ടുള്ളൂ. ഈ മാസം 28ന് മുമ്പ് പൊളിക്കാല്‍ പൂര്‍ത്തിയായില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സര്‍ക്കാരിന് നേരിടേണ്ടിവരും.