മുസ്ലിം പണ്ഡിതരെ പ്രാകൃതരും, സ്ത്രീവിരുദ്ധരുമായി ചിത്രീകരിക്കുന്നു, വിമര്‍ശനം നിഷ്‌കളങ്കമല്ല; സമസ്ത നേതാവിനെ പിന്തുണച്ച് പി.കെ നവാസ്

മുസ്ലിം പെണ്‍കുട്ടിയെ പൊതുവേദിയിലേക്ക് ക്ഷണിച്ചതിന് പ്രകോപിതനാവുകയും സംഘാടകരെ ചോദ്യം ചെയ്യുകയും ചെയ്ത സമസ്ത നേതാവിനെ പിന്തുണച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. മുസ്ലിം പണ്ഡിതന്മാരെ പ്രാകൃതരും, സ്ത്രീ വിരുദ്ധരുമായി വര്‍ണ്ണിക്കാനുള്ള അവസരങ്ങള്‍ പാഴാക്കാതെ പോരുന്ന ലിഗറല്‍ ധാരകള്‍ കാലങ്ങളായിട്ടുണ്ട്. എംടി ഉസ്താദിനെതിരെ നടക്കുന്ന ലിഞ്ചിങ് ഒട്ടും നിഷ്‌കളങ്കമായി ഉയര്‍ന്നു വന്നതല്ല. ഒരു ഇസ്ലാമോ ഫോബിക് കണ്ടന്റായി സാമൂഹിക മാധ്യമത്തില്‍ ഇവയെല്ലാം പ്രചരിപ്പിക്കുന്നത് ഈ അടുത്ത് ഉയര്‍ന്നുവന്ന ചില വര്‍ഗ്ഗീയ സംഘടനകളാണെന്ന് പികെ നവാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സാമൂഹിക മാധ്യമത്തിലും, ചാനല്‍ മുറികളിലും കയറി നേതാക്കള്‍ക്കും, പണ്ഡിതന്മാര്‍ക്കും സറ്റഡീ ക്ലാസെടുത്ത് തങ്ങളുടെ വായ്താരികള്‍ കൊണ്ട് നേതാക്കള്‍ ‘നല്ലകുട്ടികള്‍’ ആകുന്നുണ്ടന്ന് പ്രസ്താവിക്കുന്ന അഭിനവ ജലീലുമാരെ തിരിച്ചറിയാന്‍ സമൂഹത്തിന് പക്വതയുണ്ടന്നും നവാസ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന മദ്രസ കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വേദിയിലേക്ക് ക്ഷണിച്ചതാണ് ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാരെ പ്രകോപിപ്പിച്ചത്. ഇനി മേലില്‍ പെണ്‍കുട്ടികളെ പൊതുവേദിയിലേക്ക് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ എന്നായിരുന്നു സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് തലവനായ മുസ്ലിയാര്‍ ചോദിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

പികെ നവാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

സമുദായത്തിലെ പെൺകുട്ടികൾ നേടിയെടുത്ത ഈ വിപ്ലവങ്ങൾക്കു പിറകിൽ പള്ളിയങ്കണങ്ങളിലും, മത പ്രഭാഷണ വേദികളിലും സാത്വികരായ പണ്ഡിതന്മാർ വിയർപ്പൊഴുക്കി പടുത്തുയർത്തിയ വിജ്ഞാന കേന്ദ്രങ്ങൾ നമുക്ക് മുന്നിലുണ്ട്.
മത വിരോധികളും, ആരാജകവാദികളും പുരോഗമന തോലണിഞ്ഞ് നടത്തിയ വിപ്ലവം കൊണ്ടല്ല മുസ്ലിം പെൺകുട്ടികളുടെ ഈ നവോത്ഥാനം സാധ്യമായത്.
സി എച്ചും, സീതി സാഹിബും, ബാഫഖി തങ്ങളും തിരികൊളുത്തുമ്പോൾ അവരെ വർഗ്ഗീയ മുദ്ര കുത്തിയ അതേ പൊതുബോധം തന്നെയാണ് ഇപ്പോഴും നിവർന്നു നിൽക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയിൽ വരെ സമുദായത്തിലെ പെൺകുട്ടികൾ എത്തിനിൽക്കുന്നത് ഈ സാത്വികരുടെ വിയർപ്പിന്റെ ഫലമാണ്.
മുസ്ലിം പണ്ഡിതന്മാരെ പ്രാകൃതരും, സ്ത്രീ വിരുദ്ധരുമായി വർണ്ണിക്കാനുള്ള അവസരങ്ങൾ പാഴാക്കാതെ പോരുന്ന ലിബറൽ ധാരകൾ എത്രയോ കാലമായി നമുക്കിടയിലുണ്ട്. ഈ ലിബറലുകൾ നിശ്ചയിച്ച മാനദണ്ഡ പ്രകാരം ഒരു പുരമോഗമന വാദിയാകുക എന്നൊരവസരം വീണുകിട്ടിയാൽ അതേറ്റുപിടിക്കാൻ വെമ്പുന്നവരായി നാം മാറരുത്.
ആദരണീയനായ എംടി ഉസ്താദിനെതിരായി ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ലിഞ്ചിങ് ഒട്ടും നിഷ്കളങ്കമായി ഉയർന്നു വന്നതല്ല. ഒരു ഇസ്ലാമോ ഫോബിക് കണ്ടന്റായി സാമൂഹിക മാധ്യമത്തിൽ ഇവയെല്ലാം പ്രചരിപ്പിക്കുന്നത് ഈ അടുത്ത് ഉയർന്നുവന്ന ചില വർഗ്ഗീയ സംഘടനകളാണ്.
തെറ്റുപറ്റുന്നവരെ തിരുത്താൻ വേണ്ട ജാഗ്രതയും, ആർജ്ജവവും, പക്വതയുമെല്ലാം സമുദായത്തെ നയിക്കുന്ന പണ്ഡിത സഭക്കുണ്ട്. മുമ്പ് ആദരണീയനായ കല്ലായി സാഹിബിന് സംഭവിച്ച അബദ്ധം നേതൃത്വം എത്ര ജാഗ്രതയോടെയാണ് കൈകാര്യം ചെയ്തതെന്ന് നമുക്കറിയാവുന്നതാണ്.
എന്നാൽ സാമൂഹിക മാധ്യമത്തിലും, ചാനൽ മുറികളിലും കയറി നേതാക്കൾക്കും, പണ്ഡിതന്മാർക്കും സറ്റഡീ ക്ലാസെടുത്ത് തങ്ങളുടെ വായ്‌താരികൾ കൊണ്ട് നേതാക്കൾ “നല്ലകുട്ടികൾ” ആകുന്നുണ്ടന്ന് പ്രസ്താവിക്കുന്ന അഭിനവ ജലീലുമാരെ തിരിച്ചറിയാൻ സമൂഹത്തിന് പക്വതയുണ്ടന്ന് ഇത്തരം വ്യക്തികൾ ഓർമ്മയിൽ വെക്കുന്നത് നന്നായിരിക്കും.
ആദരണീയനായ എം.ടി ഉസ്താദിനെ വികലമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഒറ്റപ്പെടുത്തേണ്ടതുണ്ട്.
പികെ നവാസ്
(പ്രസിഡന്റ്,msf കേരള)