പ്രവര്‍ത്തകരുടെ എണ്ണത്തില്‍ കുതിച്ച് മുസ്ലിം ലീഗ്; കഴിഞ്ഞ വര്‍ഷം രണ്ടു ലക്ഷം അംഗങ്ങളുടെ അധികവര്‍ദ്ധന; 51ശതമാനം സ്ത്രീകള്‍; സ്ത്രീസമൂഹത്തിന്റെ അംഗീകാരമെന്ന് കുഞ്ഞാലിക്കുട്ടി

പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണത്തില്‍ മുസ്ലിം ലീഗിന് റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ നവംബറിലെ അംഗത്വവിതരണം പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ 24.33 ലക്ഷം അംഗങ്ങളാണ് പാര്‍ട്ടിക്കുള്ളത്.അംഗങ്ങളില്‍ 51% സ്ത്രീകളാണെന്നും 61% പേര്‍ 35 വയസില്‍ താഴെയുള്ളവരാണെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. 2016-ലെ അംഗത്വവിതരണത്തെ അപേക്ഷിച്ച് ഇക്കുറി 2,33,295 അംഗങ്ങളുടെ വര്‍ധനയുണ്ടായി.

പ്രവര്‍ത്തകരുടെ എണ്ണത്തിലെ വര്‍ദ്ധനവ്, ലീഗിന്റെ സന്ദേശം യുവാക്കളിലേക്കും വനിതകളിലേക്കും മികച്ചരീതിയില്‍ എത്തിയതിന്റെ തെളിവാണിതെന്ന് സംസ്ഥാനാധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. കാമ്പസുകളില്‍ എം.എസ്.എഫിനു ലഭിച്ച വോട്ടില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളുടേതാണ്. സ്ത്രീസമൂഹം ലീഗിനെ വന്‍തോതില്‍ അംഗീകരിക്കുന്നതായി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

വാര്‍ഡ് സമിതികളുടെ രൂപീകരണം കഴിഞ്ഞമാസം പൂര്‍ത്തിയായി. 15-നകം പഞ്ചായത്ത് സമിതികളും തുടര്‍ന്ന് മണ്ഡലം സമിതികളും രൂപീകരിക്കും. ഫെബ്രുവരിയോടെ ജില്ലാസമിതികളും മാര്‍ച്ചില്‍ പുതിയ സംസ്ഥാനസമിതിയും നിലവില്‍ വരും. മാര്‍ച്ച് 10-നു ദേശീയസമിതി പ്രഖ്യാപനവും കൗണ്‍സിലും ചെന്നൈയില്‍ നടക്കും. മറീന ബീച്ചിലാണ് 75-ാം വാര്‍ഷികാഘോഷസമ്മേളനം.
സംഘടനയില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കും. എത്ര ശതമാനമെന്നു നിശ്ചയിച്ചിട്ടില്ല. ത്രിതലപഞ്ചായത്തുകളിലെ ലീഗ് ജനപ്രതിനിധികളില്‍ 60 ശതമാനവും വനിതകളാണ്. നിയമസഭാ, പാര്‍ലമെന്റ് പ്രാതിനിധ്യം പിന്നീട് ചര്‍ച്ചചെയ്യുമെന്നും സംസ്ഥാനാധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.