പിവി അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒരു ഘടകമല്ല; പൊതുജങ്ങളുടെ പണമാണ് പിണറായി അക്കൗണ്ടുകളില്‍ കൊണ്ടിടുന്നതെന്ന് കെ സുധാകരന്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ കൂടിയായ പിവി അന്‍വര്‍ ഘടകമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. അന്‍വര്‍ ഒരു ഘടകമായി നേരത്തെ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. യുഡിഎഫില്‍ അന്‍വറെ എത്തിക്കുന്നത് അവസാന നിമിഷത്തിലാണ് പരാജയപ്പെട്ടത്. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്തിനെ അന്‍വര്‍ അനുകൂലിച്ചിരുന്നില്ല.

ഇതേ തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവില്‍ നീക്കം പരാജയപ്പെടുകയായിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.
അണികളും നേതാക്കളും ഇത്രയും ആവേശത്തില്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. അന്‍വര്‍ രാഷ്ട്രീയ രംഗത്ത് ഉയര്‍ന്നു വരേണ്ട ആളായിരുന്നുവെന്ന കെ സുധാകരന്‍ പറഞ്ഞു.

Read more

അന്‍വര്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും ചട്ടക്കൂടില്‍ നില്‍ക്കണമായിരുന്നെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരന്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
പിണറായി വിജയനെ പോലെ കുടുംബത്തെ സ്‌നേഹിക്കുന്ന ആളെ കണ്ടിട്ടില്ല. പൊതുജങ്ങളുടെ പണമാണ് മക്കളുടെ അക്കൗണ്ടുകളില്‍ കൊണ്ടിടുന്നതെന്നും സുധാകരന്‍ പറഞ്ഞു. അതിശക്തമായ മത്സരമായിരിക്കും നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥികള്‍ കാഴ്ച്ചവെക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് 10ന് മാസം മാത്രം അവശേഷിക്കെ നടക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ഭരണമാറ്റമോ തുടര്‍ഭരണമോ എന്നതാണ് ഇതില്‍ പ്രധാനം.