ജി.സുധാകരന്‍ ഷാനിമോള്‍ക്കെതിരെ നടത്തിയ പ്രസ്താവന സ്ത്രീവിരുദ്ധം; സ്ത്രീത്വത്തെ അപമാനിച്ചെന്ന് മുല്ലപ്പള്ളി

അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരന്‍ നടത്തിയ  പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത സ്ത്രീവിരുദ്ധപ്രസംഗമാണ് മന്ത്രി നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു. അരൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇവിടെ നവോത്ഥാനം, സ്ത്രീപുരുഷ സമത്വം പറയുന്ന ആളുകളാണ് ഇപ്പോള്‍ സ്ത്രീത്വത്തെ അപമാനിച്ചിരിക്കുന്നത്.ഷാനിമോളെ അപമാനിച്ച ഈ സംഭവം, സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഈ തിരഞ്ഞെടുപ്പില്‍ മൂര്‍ത്തമായ വിഷയമായിരിക്കും” മുല്ലപ്പള്ളി പറഞ്ഞു. ഈ സംഭവത്തിനെതിരെ നിയമ നടപടി യുമായി മുന്നോട്ട് പോകുന്ന കാര്യം ആലോചനയിലുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.

എല്‍.ഡി.എഫ് ഈ തിരഞ്ഞെടുപ്പില്‍ ദുര്‍വ്വിവിനിയോഗം നടത്തുകയാണെന്നും അതിന്റെ ഭാഗമായാണ് ഷാനിമോള്‍ക്കെതിരെ ജാമ്യമില്ല കേസ് എടുത്തിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇത് മുഖ്യമന്ത്രിയുടെ അറിവോട് കൂടിയാണെന്ന് അദ്ദേഹം ആരോപിച്ചു..പരാജയ ഭീതിയിലാണ് കമ്മ്യൂണിസ്റ്റുകാരെന്നും അതിനാല്‍ തന്നെ ഉദ്യോഗസ്ഥന്മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണായുദ്ധമാക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കള്ളം പറഞ്ഞും മുത്തലക്കണ്ണീർ ഒഴുക്കിയുമാണ് അരൂരിൽ പ്രചരണം നടത്തുന്നത്. ഇത്തരം പൂതനമാർക്ക് ജയിക്കാനുള്ളതല്ല തിരഞ്ഞെടുപ്പ് എന്നായിരുന്നു തൈക്കാട്ടുശേരിയിലെ ഒരു  കുടുംബ യോഗത്തിൽ മന്ത്രി ഇന്നലെ പ്രസംഗിച്ചത്.