നടിയെ ആക്രമിച്ച സംഭവം:'പ്രശ്നത്തില്‍ ഇടപെട്ടിട്ടില്ല' മുകേഷിന്‍റെ മൊഴി പുറത്ത്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴിയു പുറത്ത്. കാവ്യാ മാധവന്‍, മഞ്ജു വാര്യര്‍, സംയുക്താ വര്‍മ്മ, കുഞ്ചാക്കോ ബോബന്‍, സിദ്ദിഖ് എന്നിവരുടെ മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോള്‍ മുകേഷിന്റെ മൊഴിയും പുറത്തുവന്നിരിക്കുന്നത്.

നടിയും ദിലീപും തമ്മില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നേരത്തേ അറിയാമായിരുന്നുവെന്നും എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെട്ടു സംസാരിച്ചിട്ടില്ലെന്നുമാണ് മുകേഷിന്‍റെ മൊഴി. ദിലീപ് അറസ്റ്റിലായ ദിവസം ഫോണില്‍ മിസ്‌കോള്‍ കണ്ടിരുന്നുവെന്നും എന്നാല്‍ ആവശ്യമില്ലാതെ ദിലീപിനെ വിളിക്കാറില്ല. നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞ് അവരെ വിളിച്ചിരുന്നു. പിന്നീട് നടിക്ക് നീതി കിട്ടണമെന്ന ആവശ്യം ഉയര്‍ന്നു വന്നപ്പോഴും വിളിച്ചു – എന്നാല്‍ പരാതിയില്ലെന്നാണ് തന്നോട് പറഞ്ഞതെന്നും മുകേഷ് പറഞ്ഞു.

അമ്മയുടെ ഷോ നടക്കുന്ന സമയത്ത് പള്‍സര്‍ സുനിയാണ് തന്റെ ഡ്രൈവര്‍. എന്നാല്‍, സുനിക്ക് പരിപാടിയുടെ വിഐപി ടിക്കറ്റ് നല്‍കിയിട്ടില്ല. കാര്‍ അപകടത്തില്‍പ്പെട്ടതിന് ശേഷമാണ് സുനിയെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടത്. അതിന്‌ശേഷം സുനി ഏര്‍പ്പാടാക്കിയ ഡ്രൈവര്‍ ഒരുലക്ഷം രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞതായും മുകേഷിന്റെ മൊഴിയിലുണ്ട്.

അമ്മയുടെ ഷോ നടക്കുമ്പോഴായിരുന്നു നടിയെ ആക്രമിക്കുന്നത് സംബന്ധിച്ച ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. അതേക്കുറിച്ചുള്ള ചോദ്യത്തിനാണ് സുനിക്ക് വിഎെപി ടിക്കറ്റ് നല്‍കിയില്ലെന്ന മറുപടി മുകേഷ് നല്‍കിയത്.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുകേഷിനെ പൊലീസ് ചോദ്യം ചെയ്യുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് മുകേഷ് പൊതുസദസ്സുകളില്‍ മൌനം പാലിക്കുകയാണ്.