ആവശ്യമില്ലാതിരുന്നിടത്ത് അറ്റകുറ്റപ്പണി നടന്നിട്ടുണ്ട്, പക്ഷെ ഇനി അത് സംഭവിക്കാന്‍ അനുവദിക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്

ആവശ്യമില്ലാതിരുന്നിടത്ത് അറ്റകുറ്റപ്പണി നടന്നിട്ടുണ്ടെന്ന് സമ്മതിച്ച് പൊതുമരാമത്ത് വകുപ്പ്. കൊട്ടാരക്കര ഉമ്മന്നൂര്‍ പഞ്ചായത്തിലെ മലവിള -പുലിക്കുഴി റോഡിന്റെ നിര്‍മാണത്തിലെ അപാകതകള്‍ സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ച വാര്‍ത്തകളോടും പരാതികളോടും പ്രതികരിച്ചുകൊണ്ടാണ് റിയാസിന്റെ പ്രതികരണം. കേടുപാടുകള്‍ ഇല്ലാത്ത റോഡിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്, നിര്‍മ്മാണം കഴിയുന്നതിനു മുന്‍പ് റോഡിലെ ടാറിങ് ഇളകി മാറിയിട്ടുണ്ട് മന്ത്രി പറഞ്ഞു.

ആവശ്യമില്ലാത്തിടത്ത് അറ്റകുറ്റപ്പണി നടക്കുന്നു എന്ന പരാതി അന്വേഷിക്കാന്‍ ഒരു പ്രത്യേക ടീമിനെ ഈ അടുത്ത ദിവസം നിശ്ചയിച്ചിരുന്നു. കൊട്ടാരക്കരയിലെ പരാതി ഈ ടീമിനെ അറിയിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്നു ബോധ്യമായതിന്റെ ഭാഗമായി പൊതുമരാമത്ത് വിജിലന്‍സ് വിംഗ് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്’, മന്ത്രി വ്യക്തമാക്കി.

‘പൊതുമരാമത്ത് വകുപ്പിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും രാപകല്‍ വ്യത്യാസമില്ലാതെ പ്രശംസനീയമായ വിധത്തില്‍ ജോലിചെയ്യുന്നവരാണ്. ചിലയിടങ്ങളില്‍ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ രാത്രി ഉറക്കമൊഴിച്ചിരുന്ന് റോഡ് പ്രവര്‍ത്തികള്‍ നിരീക്ഷിക്കുന്ന ചുമതലയുള്ള ഉദ്യോഗസ്ഥരുണ്ട്. മന്ത്രി എന്ന നിലയില്‍ അവരെ പ്രത്യേകം അഭിനന്ദിച്ചിട്ടുമുണ്ട്.

എന്നാല്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെയും വകുപ്പിനെയും മോശമാക്കുന്ന വിധത്തില്‍ ചെറിയ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ തെറ്റായ പ്രവണതകളെ തിരുത്തുക എന്നത് പ്രധാന ഉത്തരവാദിത്വമായാണ് വകുപ്പ് കാണുന്നത്. ഓരോ പ്രദേശത്തും ഇത്തരത്തിലുള്ള വിഷയങ്ങള്‍ ശ്രദ്ധയിപ്പെട്ടാല്‍ ഇതു പോലെ ഒട്ടും വൈകാതെ അറിയിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്’, മന്ത്രി കൂട്ടിച്ചേര്‍ത്തു.