പരീക്ഷ എഴുതാതെ മാര്‍ക്ക് സമ്പാദിച്ച് എം.എസ്.എഫ് നേതാവ്; കുരുക്കിലായി പി.കെ നവാസ്

എഴുതാത്ത പരീക്ഷയ്ക്ക് കോളേജിനെ സ്വാധീനിച്ച് മാക്ക് നേടി എംഎസ്എഫ് നേതാവ് കുരുക്കില്‍. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെയാണ് ആരോപണമുയരുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴില്‍ എല്‍എല്‍ബി ഇന്റേണല്‍ പരീക്ഷയ്ക്ക് ഹാജരാകാതെ നവാസ് മാര്‍ക്ക് നേടിയെന്നാണ് സഹപാഠിയുടെ പരാതി. കോളേജിലെ പരാതി പരിഹാര സമിതി ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് എംഎസ്എഫ് നേതാവിന് മാര്‍ക്ക്ദാനം നടത്തിയതെന്നാണ് സര്‍വ്വകലാശാലയ്ക്ക് സഹപാഠിയായ എ പ്രദീപ്കുമാര്‍ നല്‍കിയ പരാതി.

മലപ്പുറത്തെ എംസിടി കോളേജില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ നവാസിന് ഒന്നാം സെമസ്റ്ററില്‍ മാര്‍ക്ക് നല്‍കിയതിനെതിരെയാണ് പരാതി. ഇന്റേണല്‍ പരീക്ഷ നടന്ന ദിവസം നവാസ് പരീക്ഷ എഴുതിയിരുന്നില്ല. ഇത് മാര്‍ക്ക് ലിസ്റ്റില്‍ വ്യക്തമാണ്. എന്നാല്‍ കോളേജിലെ പരാതി പരിഹാര സമിതിയെ സമീപിക്കുകയായിരുന്നു നവാസ്. ഇതോടെ വൈവ പരീക്ഷ നടത്തി ഉയര്‍ന്ന മാര്‍ക്ക് നല്‍കുകയായിരുന്നു.

മാര്‍ക്ക് ദാനം യുജിസി ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് പ്രദീപിന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ ഇതില്‍ ചട്ടവിരുദ്ധമായൊന്നും നടന്നിട്ടില്ലെന്ന് കോളേജ് അധികൃതര്‍ പറയുന്നു. പതിനഞ്ചുപേര്‍ക്ക് യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശപ്രകാരമാണ് രണ്ടാമതൊരു അവസരം നല്‍കിയതെന്നാണ് കോളേജിന്റെ വാദം. നേരത്തെ എംഎസ്എഫിലെ പത്തോളം വനിതാ നേതാക്കള്‍ ലൈംഗികാധിക്ഷഏപം നടത്തിയെന്നു കാട്ടി നവാസിനെതിരെ വനിതാ കമ്മീഷനിലടക്കം പരാതി നല്‍കിയിരുന്നു.