രമയുടെ പരിക്ക് ഗുരുതരമെന്ന് എം.ആര്‍.ഐ റിപ്പോര്‍ട്ട്; കൈയില്‍ എട്ട് ആഴ്ച പ്ലാസ്റ്ററിടണമെന്ന് ഡോക്ടര്‍മാര്‍

നിയമസഭാസ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘര്‍ഷത്തിനിടെ കെ.കെ.രമ എം.എല്‍.എയ്ക്ക് ഏറ്റ പരിക്ക് ഗുരുതരമെന്ന് എം.ആര്‍.ആര്‍. സ്‌കാനിങ്ങില്‍ വ്യക്തമായി. മൂന്നുമാസത്തെ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

വലതുകയ്യുടെ ലിഗ്മെന്റിനേറ്റ പരിക്ക് സാരമുള്ളതാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എം.ആര്‍.ഐ സ്‌കാനിങിലാണ് കണ്ടെത്തിയത്. കൈയില്‍ എട്ട് ആഴ്ച പ്ലാസ്റ്ററിടണമെന്നാണ് നിര്‍ദ്ദേശം. നാട്ടിലേയ്ക്ക് മടങ്ങുന്നതിനാല്‍ തുടര്‍ചികില്‍സ കോഴിക്കോട് മെഡിക്കല്‍ കോളജിലായിരിക്കുമെന്ന് കെ.കെ.രമ പറഞ്ഞു.

സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷത്തിലായിരുന്നു രമക്ക് പരിക്കേറ്റത്. പരിക്ക് വ്യാജമാണെന്ന രീതിയില്‍ രമക്കെതിരെ വ്യാജ എക്‌സ് റേ ദൃശ്യങ്ങള്‍ അടക്കം ഉപയോഗിച്ച് സൈബര്‍ ആക്രമണം നടന്നിരുന്നു.

സംഭവത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെ പരാതി നല്‍കിയിട്ടും സൈബര്‍ പൊലീസ് ഒന്നും ചെയ്തിരുന്നില്ല. സച്ചിന്‍ അടക്കം സൈബര്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ അപകീര്‍ത്തി കേസ് കൊടുക്കാനാണ് രമയുടെ നീക്കം.