ജനിച്ച് വീണ് മണിക്കൂറുകൾ മാത്രം, കുഞ്ഞിക്കണ്ണുകൾ തുറന്നപ്പോ അമ്മ അടുത്തില്ല; കൂട്ടം തെറ്റിയ കുട്ടിക്കൊമ്പൻ വനം വകുപ്പിന്റെ പരിചരണത്തിൽ

പത്തനംതിട്ട കുറുമ്പൻമൂഴിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് കൂട്ടം തെറ്റിയ കുട്ടിക്കൊമ്പനെ കണ്ടെത്തി. പ്രസവിച്ച് ആധികം സമയമായിട്ടില്ലാത്ത കുട്ടിയാനയെയാണ് കണ്ടെത്തിയത്. പ്രസവിച്ച് കണ്ണുകൾ തുറന്നപ്പോഴേക്കും കൂട്ടം തെറ്റിയതെന്നാണ് വനം വകുപ്പിന്റെ നിഗമനം. അവശനിലയാലാണ് ആനക്കുട്ടിയുള്ളത്.

അമ്മയുടെ പരിചരണം കിട്ടാത്തതാണ് ആനക്കുട്ടിയുടെ നില വഷളാക്കിയിരിക്കുന്നത്. റബ്ബര്‍ വെട്ടാന്‍ പോയ ആളാണ് ആദ്യമായി ആനക്കുട്ടിയെ കാണുന്നത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വെച്ചൂച്ചിറയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നല്‍കി. വിദഗ്ധ ചികിത്സക്കായി വൈകാതെ കോന്നി ആനക്കൂട്ടിലേക്ക് മാറ്റും.

ഇന്നലെ രാത്രിയാണ് റബ്ബര്‍ തോട്ടത്തില്‍ കുട്ടിയാന ജനിച്ചുവീണത്. ഉയര്‍ന്ന പ്രദേശത്താണിത്. കുട്ടിയാന ഇവിടെ നിന്ന് താഴേക്ക് നിരങ്ങി വീണതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതോടെ കുട്ടിയാനയെ കണ്ടെത്താന്‍ ആനക്കൂട്ടത്തിന് കഴിയാതെ പോയതാവാം. അങ്ങനെയാണ് ഒറ്റപ്പെട്ട നിലയില്‍ കുട്ടിയാനയെ ഇന്ന് അവശനിലയില്‍ കണ്ടെത്തിയത്.