കൊല്ലത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍; ആറര വര്‍ഷമായി മരുമകള്‍ ഉപദ്രവിക്കുന്നതായി വയോധിക

കൊല്ലം തേവലക്കരയില്‍ ഭര്‍തൃമാതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ മഞ്ജുമോള്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മഞ്ജുമോള്‍ കഴിഞ്ഞ ആറര വര്‍ഷമായി തന്നെ മര്‍ദ്ദിച്ചിരുന്നതായി ഭര്‍തൃമാതാവ് ഏലിയാമ്മ പറഞ്ഞു. 80കാരിയായ ഏലിയാമ്മ വര്‍ഗീസിനാണ് മരുമകളുടെ ക്രൂര മര്‍ദ്ദനമേറ്റത്. മഞ്ജുവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് നിലത്ത് വീണാല്‍ വീണ്ടും ചവിട്ടുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തിരുന്നതായും ഏലിയാമ്മ വെളിപ്പെടുത്തി.

ഹയര്‍ സെക്കന്ററി അദ്ധ്യാപികയായ മഞ്ജു ഭര്‍ത്താവ് ജയിംസിനെയും മര്‍ദ്ദിച്ചിരുന്നതായി ഏലിയാമ്മ പറയുന്നു. പേരക്കുട്ടികളുടെ പേരില്‍ സ്വത്തുക്കള്‍ എഴുതിവച്ചതാണ് മര്‍ദ്ദനത്തിന്റെ കാരണം. മഞ്ജുവിന് ആവശ്യത്തിന് സ്വത്തുണ്ടെന്നും മകന്‍ മദ്യപാനി ആയതിനാലാണ് പേരക്കുട്ടികളുടെ പേരിലേക്ക് സ്വത്തുക്കള്‍ മാറ്റിയതെന്നും ഏലിയാമ്മ പറഞ്ഞു.

മഞ്ജു ഏലിയാമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പുറത്തെത്തിയത്. വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് വീഡിയോ വൈറലായതിന് പിന്നാലെ ഉയര്‍ന്നത്. ഏലിയാമ്മയെ കസേരയില്‍ നിന്ന് നിലത്ത് തള്ളിയിടുന്നതും വഴക്ക് പറയുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. കുട്ടികളുടെ മുന്നില്‍ വച്ചാണ് മഞ്ജു വയോധികയെ മര്‍ദ്ദിക്കുന്നത്. കഴിഞ്ഞ ദിവസം മഞ്ജുവിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ വയോധിക ചികിത്സ തേടിയിരുന്നു.