മോൻസൺ കേസ്; ബെഹ്റയുടെയും മനോജ് എബ്രഹാമിന്റെയും മൊഴിയെടുത്തു

മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പു കേസിൽ മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. എഡിജിപി ശ്രീജിത്താണ് മൊഴിയെടുത്തത്. ബെഹറക്ക് പുറമെ എഡിജിപി മനോജ് എബ്രഹാമിന്റേയും ഐ ജി ലക്ഷ്മണയുടേയും മൊഴികള്‍ ക്രൈം ബ്രാഞ്ച് എടുത്തിട്ടുണ്ട്. മോൻസന്റെ വീട്ടിൽ ബീറ്റ് ബോക്സ് വെച്ചതിലും മ്യൂസിയം സന്ദർശിച്ചതിലുമാണ് ബെഹ്റയോട് അന്വേഷണ സംഘം വിശദീകരണം തേടിയത്.

മോൻസൺ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നാളെ ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമര്‍പ്പിക്കാനിരിക്കെയാണ് മുന്‍ പൊലീസ് മേധാവിയുടേതടക്കം മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഏത് സാഹചര്യത്തിലാണ് മോൻസൺ മാവുങ്കലിന് പൊലീസ് സംരക്ഷണം ലഭിച്ചത് എന്ന കാര്യത്തിൽ ഉത്തരം വേണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് ലോക്നാഥ് ബെഹ്റയെ ചോദ്യം ചെയ്തത്.

ലോക്നാഥ് ബെഹ്റ മോൻസൺ മാവുങ്കലിന്റെ കലൂരിലെ മ്യൂസിയം സന്ദർശിച്ചതിന് ശേഷമാണ് വീടിന് മുമ്പിൽ പൊലീസിന്റെ പട്ടാ ബുക്ക് സ്ഥാപിക്കുന്നത്. പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോൻസന്റെ കലൂരിലെ വാടക വീട്ടിലും ചേർത്തലയിലെ കുടുംബ വീട്ടിലും പൊലീസിന്റെ ബീറ്റ് ബോക്സ് സ്ഥാപിച്ചത് എന്നതിന്റെ രേഖകൾ പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രൈബ്രാഞ്ച് ബെഹ്റയുടെ മൊഴിയെടുത്തത്.

ഐ.ജി ലക്ഷ്മണയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. എറണാകുളം ക്രൈംബ്രാഞ്ച് എസ് പി തിരുവനന്തപുരത്ത് എത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഐജിയ്ക്ക് മോന്‍സണുമായി വലിയ അടുപ്പമുണ്ട് എന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇത് വ്യക്തമാക്കുന്ന രേഖകളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐ.ജിയെ ചോദ്യം ചെയ്തത് എന്നാണ് വിവരം.