സ്വർണക്കടത്ത് പണം വെളുപ്പിക്കുന്നത് സഹകരണ ബാങ്കുകൾ വഴി: കെ. സുരേന്ദ്രൻ

രാമനാട്ടുകര സ്വർണക്കടത്തിൽ സിപിഎമ്മിൻ്റെ പങ്ക് സുവ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സഹകരണ ബാങ്ക് വഴിയാണ് സ്വർണക്കടത്ത് പണമിടപാട്‌ നടന്നത്. കള്ളക്കടത്തിന് ഉപയോഗിച്ച കാർ സിപിഎം നേതാവിൻ്റെതാണ്. പ്രമുഖ സഹകരണ സ്ഥാപനത്തിൻ്റെ ജീവനക്കാരനാണ് ഇയാൾ. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷാജിറാണ് ഇസ്ലാമിക് ബാങ്കിൻ്റെ നടത്തിപ്പുകാരൻ. ഇയാൾക്കും അർജുൻ ആയങ്കിയുമായി നല്ല ബന്ധമാണുള്ളത്.

രാമനാട്ടുകര സംഭവത്തിന് പിന്നിൽ സിപിഎമ്മിൻ്റെ നേതൃത്വത്തിലുള്ളവരുടെ കള്ളക്കടത്ത് സംഘമാണെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നു. അന്വേഷണം എവിടെയും എത്താത്തതിന് കാരണം ഇതിന് പിന്നിൽ സിപിഎമ്മിൻ്റെ ഗുണ്ടകളും സൈബർ സഖാക്കളുമായതുകൊണ്ടാണ്. കേസ് സിപിഎമ്മിലെത്തുമെന്ന് മനസിലാക്കിയതു കൊണ്ടാണ് കണ്ണൂർ ജില്ലാ സെക്രട്ടറി പത്രസമ്മേളനം നടത്തി പ്രതികളെ തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎമ്മിൻ്റെ നേതാക്കളുടെ കൂടെ ഫോട്ടോയെടുക്കാൻ സ്വാതന്ത്യമുള്ളവരാണ് പ്രതികൾ. തിരുവനന്തപുരം അന്താരാഷ്ട്ര കള്ളക്കടത്തിനെ പോലെ തന്നെ മലബാർ മേഖലയിലെ സ്വർണക്കടത്തിന് പിന്നിലും സിപിഎമ്മാണ്. അന്വേഷണം സിപിഎമ്മിലേക്ക് വന്നതോടെ കുറ്റം കൊട്ടേഷൻ സംഘത്തിനെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് പാർട്ടി. കള്ളക്കടത്ത് നടത്തുന്നതും സമരം ചെയ്യുന്നതും സിപിഎമ്മാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

കേരളത്തിൽ 5 കൊല്ലം കൊണ്ട് എത്ര സ്ത്രീ പീഡനമാണ് നടക്കുന്നത്. വനിതാ കമ്മീഷൻ അദ്ധ്യക്ഷ തന്നെ പരസ്യമായി പൊലീസിനെ തള്ളിപറയുന്നു. വനിതാ കമ്മീഷൻ സ്ഥാനത്തിരുന്ന് കുറ്റവാളികൾക്ക് അനുകൂലമായി സംസാരിച്ച ജോസഫൈനെ എന്തുകൊണ്ടാണ് കേന്ദ്ര കമ്മിറ്റിയിൽ നിന്നും മാറ്റാത്തത് എന്ന് സുരേന്ദ്രൻ ചോദിച്ചു.

Read more

മരം മുറിക്ക് പിന്നിലും സിപിഎം തന്നെയാണ്. കള്ളക്കടത്തും മരംമുറിയും സ്ത്രീപീഡനവും എല്ലാം സർക്കാരിൻ്റെ തണലിലാണ് നടക്കുന്നത്. ഈ കേസുകളെല്ലാം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം. സ്വർണക്കടത്ത് കേസുകളിൽ പൊലീസ് കസ്റ്റംസിനോട് നിസഹകരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.