അര്‍ദ്ധരാത്രി സമരപന്തലില്‍ പൊലീസ് അതിക്രമം; മുഹമ്മദ് ഷിയാസും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും അറസ്റ്റില്‍; കേരളത്തിലെങ്ങും പ്രതിഷേധം

കാട്ടാനയാക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിന് പിന്നാലെ അര്‍ദ്ധരാത്രിയില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും മാത്യു കുഴല്‍നാടന്‍ എംഎല്‍എയേയും പൊലീസ് അറസ്റ്റ് ചെയ്തു.

കോതമംഗലത്തെ സമരപ്പന്തലില്‍ നിന്നാണ് രാത്രി 11.47ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടാന ആക്രണത്തില്‍ ഇന്ദിര മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ആശുപത്രിയില്‍ അക്രമണം നടത്തി, മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. റോഡ് ഉപരോധിച്ചതില്‍ ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഷിബു തെക്കുംപുറം എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇരുവരുടെയും അറസ്റ്റില്‍ സംസ്ഥാനമെങ്കും പ്രതിഷേധം അലയടിക്കുകയാണ്. തിരുവനന്തപുരത്ത് റോഡുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉപരോധിച്ചു. മുഖ്യമന്ത്രിയുടെ മുഖാമുഖത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സമരപന്തലിലെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും മാത്യു കുഴല്‍നാടന്‍ എംഎല്‍എയെയും അറസ്റ്റ് ചെയ്ത ശേഷം എവിടേയ്ക്ക് കൊണ്ടുപോയെന്ന് അറിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇരുവരുടെയും അറസ്റ്റിന് പിന്നാലെ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കോതമംഗലത്തെത്തി സമരം ഏറ്റെടുത്തു.