മോഫിയ കേസ്: ഭര്‍ത്താവിന് ജാമ്യമില്ല, മാതാപിതാക്കള്‍ക്ക് ഉപാധികളോടെ ജാമ്യം

എറണാകുളം ആലുവയില്‍ ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് സുഹൈലിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മാതാപിതാക്കളുടെ പ്രായം കൂടി കണക്കിലെടുത്താണ് ജാമ്യം നല്‍കിയത്.

കേസില്‍ 40 ദിവസമായി പൊലീസ് കസ്റ്റഡിയില്‍ ആണെന്ന് കാണിച്ചാണ് ജാമ്യഹര്‍ജി നല്‍കിയത്. തെളിവെടുപ്പ് പൂര്‍ത്തിയായെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആയിരുന്നു ആവശ്യം. എന്നാല്‍ കേസ് ഡയറി പരിശോധിച്ച ശേഷം ഭര്‍ത്താവിന് എതിരെയുള്ളത് ഗുരുതര ആരോപണങ്ങളാണെന്ന് കോടതി പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടിയാണ് സുഹൈലിന് ജാമ്യം നിഷേധിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത് എന്നും കേസില്‍ ഇടപെടാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചാണ് മാതാപിതാക്കള്‍ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്.

നവംബര്‍ 23 നായിരുന്നു എടയപ്പുറം സ്വദേശിയായ മോഫിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു മരണം. ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരപീഡനങ്ങള്‍ക്ക് ഇരയായതായി ആത്മഹത്യാക്കുറിപ്പില്‍ മോഫിയ എഴുതിയിരുന്നു. പരാതി നല്‍കാന്‍ ചെന്നപ്പോള്‍ ആലുവ സിഐ മോശമായി പെരുമാറിയെന്നും, അസഭ്യം പറഞ്ഞുവെന്നും കുറിപ്പില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ സിഐക്കെതിരെ വ്യാപക പ്രതിഷേധമാണ് നടന്നത്. സിഐ നിലവില്‍ സസ്‌പെന്‍ഷനിലാണ്.

കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും എതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. സ്ത്രീധനം ആവശ്യപ്പെട്ട് മോഫിയയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഭര്‍തൃവീട്ടില്‍ അടിമയെ പോലെയാണ് ജോലി ചെയ്പ്പിച്ചിരുന്നത്. മോഫിയയെ മാനസികരോഗിയായി മുദ്ര കുത്താനും ശ്രമം നടന്നു. സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.