മോഫിയയുടെ മരണം; സി.ഐയെ സസ്‌പെൻഡ് ചെയ്തു

മോഫിയയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ  ആലുവ സി.ഐ സുധീറിനെ സസ്‌പെൻഡ് ചെയ്തു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ഡിജിപിയുടെ നടപടി. സി.ഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്. കൊച്ചി ഈസ്റ്റ് ട്രാഫിക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.

മോഫിയയുടെ മാതാപിതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ ഉണ്ടെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് സിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്ന ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. മോഫിയയുടെ പരാതിയില്‍ സിഐ സുധീര്‍ കേസെടുക്കാന്‍ വൈകി. പരാതി ലഭിച്ച് 25 ദിവസം കഴിഞ്ഞ് ആത്മഹത്യയ്ക്ക് ശേഷമാണ് പൊലീസ് കേസെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചയില്‍ സിഐക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസിന് മുന്നില്‍ വച്ച് ഭര്‍ത്താവിനെ അടിച്ചതിന് ശാസിക്കുക മാത്രമാണ് ചെയ്തത്. ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവന്‍കുട്ടിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.

Read more

പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ചെന്നപ്പോള്‍ ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്നും, സിഐ അധിക്ഷേപിച്ചുവെന്നും മോഫിയ ആത്മഹത്യാകുറിപ്പില്‍ എഴുതിയിരുന്നു. സംഭവത്തിന് പിന്നാലെ സിഐ സുധീറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. എന്നാല്‍ സിഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധം നടന്നിരുന്നു. സിഐക്കെതിരെ നടപടിയെടുത്തതോടെ കോണ്‍ഗ്രസ് നടത്തി വന്ന പ്രതിഷേധം അവസാനിപ്പിച്ചു. മൊഫിയയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവും വീട്ടുകാരും നിലവില്‍ റിമാന്‍ഡിലാണ്.