പെരുമാറ്റച്ചട്ട ലംഘനം തടയാൻ മൊബൈൽ ആപ്ലിക്കേഷൻ

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം വോട്ടര്‍മാര്‍ക്കു തന്നെ തടയാനുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സിറ്റിസണ്‍സ് വിജില്‍ (സി-വിജില്‍) ആപ്ലിക്കേഷനിലൂടെ ചട്ടലംഘനം മിനിറ്റുകള്‍ക്കുള്ളില്‍ റിട്ടേണിംഗ് ഓഫീസറുടെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിയുന്ന  വിധത്തിലാണ് കമ്മീഷന്റെ ഇടപെടല്‍.

ചട്ടലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ഫോട്ടോയോ വീഡിയയോ എടുത്ത് ആപ്പില്‍ അപ് ലോഡ് ചെയ്താല്‍ പരാതിയായി പരിഗണിക്കും. ജിയോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാവും. പരാതി അപ് ലോഡ് ചെയ്തു കഴിയുന്നതോടെ ഒരു യുണീക് ഐഡി ലഭിക്കും. ഇതിലൂടെ ഇതിന്റെ ഫോളോഅപ്പ് മൊബൈലില്‍ തന്നെ ട്രാക്ക് ചെയ്യാന്‍ വോട്ടര്‍ക്കു കഴിയും. ഒരാള്‍ക്ക് ഒന്നിലധികം ചട്ടലംഘനം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. പരാതിക്കാരന്റെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ആപ്പിന്റെ ദുരുപയോഗം തടയുന്നതിനുള്ള ഫീച്ചറുകള്‍ ഇതില്‍ തന്നെയുണ്ട്.

പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഫോട്ടോയോ വീഡിയയോ ക്ലിക്ക് ചെയ്തതിനു ശേഷം സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ അഞ്ചു മിനിറ്റ് ലഭിക്കും. നേരത്തെ റെക്കോഡ് ചെയ്ത വീഡിയയോ പഴയ ഫോട്ടയോ അപ് ലോഡ് ചെയ്യാന്‍ സാധ്യമല്ല.