'തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫ്, ചത്താലും കസേര വിടില്ല'; അധിക്ഷേപ പരാമര്‍ശങ്ങളുമായി എംഎം മണി

പിജെ ജോസഫ് എംഎൽഎക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങൾ നടത്തി മുതിർന്ന സിപിഐഎം നേതാവ് എംഎം മണി എംഎല്‍എ. തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫെന്നായിരുന്നു മണിയുടെ പരാമര്‍ശം. പിജെ ജോസഫ് നിയമസഭയില്‍ കാല് കുത്തുന്നില്ല, രോഗം ഉണ്ടെങ്കിൽ ചികിത്സിക്കുകയാണ് വേണ്ടത്. പിജെ ജോസഫിന് ബോധവുമില്ല. ചത്താല്‍ പോലും കസേര വിടില്ലെന്നും എംഎം മണി അധിക്ഷേപിച്ചു.

‘ജനങ്ങള്‍ വാരിക്കോരി വോട്ടു കൊടുത്തില്ലേ. പക്ഷേ പിജെ ജോസഫ് നിയമസഭയില്‍ കാലുകുത്തുന്നില്ല. ഒന്നോ രണ്ടോ ദിവസം സഭയില്‍ വന്നിട്ടുണ്ടാകും. അത് കണക്കിലുണ്ടാകും. മുഖ്യമന്ത്രി വ്യവസായ പാര്‍ക്ക് ഉദ്ഘാടനം ചെയ്തപ്പോഴും പിജെ ജോസഫ് ഇല്ല. പുള്ളി കൊതികുത്തുകയാണ്. പിജെ ജോസഫിന്റെ വീട്ടിലേക്ക് വോട്ടേഴ്‌സ് മാര്‍ച്ച് നടത്തണമെന്നും’ മണി പറഞ്ഞു.

‘ബോധമുണ്ടോ അതുമില്ല. പക്ഷേ ചത്താലും കസേര വിടില്ല. മകനെ ശരിയാക്കുന്നുണ്ടെന്നാ കേട്ടത്. പാരമ്പര്യമായിട്ട് കാര്യങ്ങള്‍ നടത്തിക്കൊള്ളുമല്ലോ. വോട്ട് ചെയ്യുന്നവരെ പറഞ്ഞാല്‍ മതിയല്ലോ. എന്ത് നാണക്കേടാ, നിയമസഭയില്‍ വരാത്തവര്‍ക്ക് വോട്ട് ചെയ്യുന്നത്,’- എംഎം മണി പരിഹസിച്ചു. ഇന്നലെ വൈകുന്നേരം മുട്ടത്ത് സിപിഐഎം സംഘടിപ്പിച്ച പരിപാടിയിലാണ് പിജെ ജോസഫിനെതിരെ എംഎം മണി രൂക്ഷമായി പരിഹാസങ്ങളും അധിക്ഷേപങ്ങളും ഉന്നയിച്ചത്.