ഉക്രൈന്‍ നാറ്റോയെ പൊറുപ്പിച്ചിട്ട് റഷ്യയ്ക്കിട്ട് വേല വെയ്ക്കാന്‍ നോക്കി, അതാണ് യുദ്ധത്തിന്റെ കാതല്‍: എം.എം മണി

റഷ്യന്‍ അധിനിവേശം ഉക്രൈന്‍ വരുത്തിവെച്ചതാണെന്ന് എംഎം മണി. ഉക്രൈന്‍ നാറ്റോയെ പൊറുപ്പിച്ചിട്ട് റഷ്യയ്ക്കിട്ട് വേല വെക്കാന്‍ നോക്കി അതാണ് യുദ്ധത്തിന്റെ കാതല്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധത്തില്‍ ആളുകള്‍ മരിക്കും. അതു കൊണ്ട് തന്നെ അതൊഴിവാക്കണം. ചര്‍ച്ച ചെയ്ത് പരിഹാരം കാണണം അദ്ദേഹം വ്യക്തമാക്കി.

മുമ്പ് ഉക്രൈന്‍ വിഷയത്തിലെ സിപിഎമ്മിന്റെ നിലപാട് ചര്‍ച്ചയായിരുന്നു. റഷ്യയുടെ സൈനിക നടപടി നിര്‍ഭാഗ്യകരമാണെങ്കിലും ഉക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നായിരുന്നു സിപിഎം പത്രക്കുറിപ്പില്‍ പറഞ്ഞത് കിഴക്കന്‍ യൂറോപ്യന്‍ അതിര്‍ത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈല്‍ സംവിധാനവും റഷ്യന്‍ സുരക്ഷയെ വലിയ തോതില്‍ ബാധിക്കുന്നുണ്ടെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം-

ഉക്രയ്നെതിരായ റഷ്യയുടെ സൈനിക നടപടി നിര്‍ഭാഗ്യകരമാണ്. യുദ്ധം ഉടന്‍ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. ഉക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കന്‍ യൂറോപ്യന്‍ അതിര്‍ത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈല്‍ സംവിധാനവും റഷ്യന്‍ സുരക്ഷയെ വലിയ തോതില്‍ ബാധിക്കുന്നു. അതിനാല്‍ തന്നെ റഷ്യന്‍ സുരക്ഷയും, ഒപ്പം ഉക്രയ്നെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണ്.

സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതിന് പിന്നാലെ നാറ്റോ സൈന്യം കിഴക്കന്‍ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. അത് യുഎസ് നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമായിരുന്നു. അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതല്‍ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്നം ഗുരുതരമാക്കുന്നു. കിഴക്കന്‍ ഉക്രയ്നിലെ ഡോണ്‍ബാസ് പ്രദേശത്തേതടക്കമുള്ള ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചാല്‍ മാത്രമെ പ്രദേശത്ത് സമാധാനം പുലരുകയുള്ളു. ഉക്രൈനിലെ വിദ്യാര്‍ഥികളെയടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയില്‍ നിന്നും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.