'2016- ലെ തോല്‍വിക്ക് കാരണം സുധീരന്‍, പിണറായിയുടെ മക്കള്‍ക്ക് വധഭീഷണി ഉണ്ടായിരുന്നു' വെളിപ്പെടുത്തലുമായി എം.എം ഹസ്സന്‍

യുഡിഎഫിന്റെ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നില്‍ വിഎം സുധീരനെന്ന് യുഡിഎഫ് കണ്‍വീനറും മുന്‍ കെപിസിസി.പ്രസിഡന്റുമായ എംഎം ഹസ്സന്‍. തന്റെ ആത്മകഥയായ ഓര്‍മ്മച്ചെപ്പ് എന്ന പുസ്തകത്തിലാണ് ഹസ്സന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. പാമോലിന്‍ കേസില്‍ കെ കരുണാകരന്‍ കുറ്റക്കാരനല്ല. കെ സുധാകരനുമായി ഉണ്ടായ തര്‍ക്കത്തില്‍ മക്കള്‍ക്ക് വധഭീഷണി ഉണ്ടായിരുന്നുവെന്ന പിണറായി വിജയന്റെ വാദം ശരിയായിരുന്നുവെന്നും ഹസ്സന്‍ പുസ്തകത്തില്‍ പറയുന്നു.

2016 ല്‍ അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന വിഎം സുധീരനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹസ്സന്‍ ഉന്നയിക്കുന്നത്. മദ്യനയത്തില്‍ സുധീരനും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ തെറ്റുകയും അതിന് പിന്നാലെ സുധീരന്‍ എടുത്ത നിലപാടുകള്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാവുകയും ചെയ്തു. പാര്‍ട്ടയുമായി കെപിസിസി പ്രസിഡന്റ് തുടങ്ങിയ തര്‍ക്കമാണ് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ യുഡിഎഫില്‍ കടുത്ത ഭിന്നതകള്‍ ഉയര്‍ന്നു. സുധീരന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ഇത് എല്‍ഡിഎഫ് പ്രചാരണ ആയുധമാക്കി മാറ്റുകയും ചെയ്തു. ഗ്രൂപ്പുകളുടെ നിസ്സഹകരണം മൂലമാണ് സുധീരന്‍ ഒടുവില്‍ രാജി വച്ചതെന്ന് ഹസ്സന്‍ വ്യക്തമാക്കി.

തന്റെ മക്കള്‍ക്കെതിരെ വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഊമക്കത്ത് കിട്ടിയ കാര്യം പിണറായി വിജയന്‍ തന്നോട് നേരത്തെ പറഞ്ഞിരുന്നുവെന്ന് ഹസ്സന്‍ പറയുന്നു. നിയമസഭയിലെ പിയുസി കമ്മിറ്റിയില്‍ അംഗമായിരിക്കുന്ന സമയത്താണ് ഇക്കാര്യം പറഞ്ഞത്. ചാരക്കേസിലും പാമോലിന്‍ കേസിലും കരുണാകരന്‍ കുറ്റക്കാരനല്ല. പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ മാത്രമാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്.

എം.എം.ഹസന്റെ ആത്മകഥയായ ഓര്‍മ്മച്ചെപ്പ് ഡിസംബര്‍ 8 നാണ് പ്രസിദ്ധീകരിക്കുക. അഞ്ഞൂറിലേറെ പേജുകളിലായി ഏഴു പതിറ്റാണ്ട് കാലത്തെ ജിവിതവും, അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയജീവിതവുമാണ് പുസ്തകത്തില്‍ വിശദീകരിക്കുന്നത്.