തൃക്കാക്കരയില്‍ ന്യൂനപക്ഷവോട്ടുകള്‍ ചോര്‍ന്നു; തോല്‍വിയില്‍ വിശദീകരണവുമായി കോടിയേരി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ന്നു. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണത്. എന്നാല്‍ സിപിഎം ഇത്തവണ ശക്തമായ മത്സരത്തിന് ശ്രമിച്ചു. പക്ഷേ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തൃക്കാക്കരയില്‍ ട്വന്റി-ട്വന്റി വോട്ടും പൂര്‍ണ്ണമായും യു.ഡി.എഫിന് ലഭിച്ചു. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരും യു.ഡി.എഫിന് വേണ്ടി നിന്നു. ഇതോടെയാണ് ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ന്നത്. സി.പി.എം വിരുദ്ധ പ്രചാരവേല ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം രൂപീകരിക്കുകയാണ് ഇവരുടെ ലക്ഷ്യം. വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കി സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തുന്നുവെന്നും കോടിയേരി ആരോപിച്ചു.

ആര്‍എസ്എസ് കേരള രാഷ്ട്രീയത്തില്‍ ആസൂത്രിമായി പ്രവര്‍ത്തിക്കുന്നു. വീട് നിര്‍മാണം, വനവല്‍ക്കണം കോളനികളിലെ ഇടപെടല്‍ തുടങ്ങിയ കാര്യങ്ങളിലൂടെയാണ് അവരുടെ പ്രവര്‍ത്തനം. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും ഇടപെടലുകള്‍ നടക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ഭാവിരാഷ്ട്രീയയത്തില്‍ ചര്‍ച്ചയാകണം. എന്നാല്‍ ഇതിനെ നേരിടാനെന്ന പേരില്‍ മുസ്ലിം വിഭാഗത്തിലുള്ള ചില സംഘടനകളും ഇതേ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവം അപലപനീയമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്. ഇത്തരം സമരങ്ങള്‍ ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റും. വയനാട് ജില്ലാ കമ്മിറ്റി സംഭവം പരിശോധിക്കും. പാര്‍ട്ടി അംഗങ്ങള്‍ ഉണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.