പെന്‍ഷന്‍ നല്‍കാന്‍ പോലും പണമില്ലാത്തപ്പോള്‍ 'കേരളീയ'മെന്ന് ഗവര്‍ണര്‍; ആരിഫ് മുഹമ്മദ്ഖാന്‍ പ്രതിപക്ഷ നേതാവിന്റെ റോള്‍ എറ്റെടുക്കുന്നുവെന്ന് മന്ത്രി ശിവന്‍കുട്ടി

സംസ്ഥാന സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയാണെന്ന ഗവര്‍ണ്ണറുടെ ആരോപണത്തിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ റോള്‍ എറ്റെടുക്കുകയാണ്. കേരളീയത്തില്‍ ധൂര്‍ത്തുണ്ടോ എന്നറിയാന്‍ അദ്ദേഹത്തിന് ഔദ്യോഗിക സംവിധാനങ്ങള്‍ ഉണ്ട്. അവ ഉപയോഗിക്കാതെ മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞത് പദവിക്ക് യോചിച്ച നടപടിയല്ലെന്നും മന്ത്രി മാധ്യമങ്ങളോടുപറഞ്ഞു.

ഗവര്‍ണര്‍ കുറേ നാളായി സംസ്ഥാന വിരുദ്ധ നിലപാട് സ്വീകരിക്കുകയാണ്. പണം ധൂര്‍ത്തടിക്കുന്നുവെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. കേരളീയത്തിന്റെ ഔദ്യോഗീക കണക്ക് പരസ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ തടഞ്ഞ് വെച്ചിരിക്കുകയാണ്. അതിന് കൃത്യമായ കാരണം ഗവര്‍ണര്‍ വ്യക്തമാക്കുന്നില്ല. എട്ട് ബില്ലുകളാണ് ഗവര്‍ണര്‍ മാസങ്ങളായി തടഞ്ഞു വെച്ചിരിക്കുന്നത്. ഏഴ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ ഈ ബില്ലുകള്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി കെട്ടി കിടക്കുകയാണ്. ഇക്കാര്യത്തില്‍ ഉന്നത നീതി പീഠത്തെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചതും അതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സേവിക്കാന്‍ ജീവിതം സമര്‍പ്പിച്ചവര്‍ക്കു പെന്‍ഷന്‍ പോലും നല്‍കാതെ പണം ധൂര്‍ത്തടിക്കുകയാണു സര്‍ക്കാരെന്നാണ് ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും സര്‍ക്കാരിന്റെ ധൂര്‍ത്തിനു കുറവില്ല. കോടതിയില്‍ പോയി സാമ്പത്തിക പ്രതിസന്ധിയാണെന്നു പറയുകയും ഇപ്പുറത്ത് ആര്‍ഭാട പൂര്‍ണമായ ആഘോഷം നടത്തുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

പെന്‍ഷന്‍ നല്‍കാന്‍ പോലും പണമില്ലാത്തപ്പോഴാണു വ്യക്തിപരമായ ഉപയോഗത്തിനു വന്‍തുക ചെലവഴിച്ചു നീന്തല്‍ക്കുളം പണിയുന്നത്. ഗവര്‍ണര്‍ പറഞ്ഞു. തലസ്ഥാനത്തു സര്‍ക്കാരിന്റെ ‘കേരളീയം’ ആഘോഷം നടക്കുന്നതിനിടയിലാണ് ഈ പരാമര്‍ശങ്ങള്‍. നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകാരം നല്‍കാതെ പിടിച്ചു വയ്ക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ മറുപടി പറയുമെന്നു ഗവര്‍ണര്‍ പറഞ്ഞു.