കോണ്‍ഗ്രസിന് വാളയാര്‍ അതിര്‍ത്തിക്കപ്പുറം ഒരു നയവും വാളയാറിനിപ്പുറം മറ്റൊരു നയവും; കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ചൂണ്ടിക്കാട്ടി മന്ത്രി പി രാജീവ്

ഡല്‍ഹിയിലൊക്കെ പോയി സമരം ചെയ്യുന്നത് കൊണ്ടെന്ത് കാര്യമെന്ന് ചോദിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ കര്‍ണാടക മുഖ്യമന്ത്രി കണ്ടുകാണില്ലെന്ന് മന്ത്രി പി രാജീവ്. അല്ലെങ്കില്‍ ഡെല്‍ഹില്‍ തന്നെ സമരം ചെയ്യുന്നത് പ്രധാനമാണെന്ന കേരള സര്‍ക്കാരിന്റെ വാദത്തിനായിരിക്കും കര്‍ണാടക സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്.

എന്തായാലും സംസ്ഥാനത്തിനോടുള്ള വിവേചനപരമായ കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിക്കുന്നുവെന്ന കേരളത്തിന്റെ അതേ വാദമുയര്‍ത്തിക്കൊണ്ട് കര്‍ണാടകയും പ്രതിഷേധം പ്രഖ്യാപിച്ചുകഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

പ്രതിപക്ഷ പാര്‍ടികളും ഒപ്പം വരണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. കര്‍ണാടകയിലെ പ്രതിപക്ഷം ഈ വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അഭിപ്രായം ആരായുകയില്ലെന്ന് പ്രതീക്ഷിക്കുന്നു. കര്‍ണാടക സര്‍ക്കാരും കേരളത്തിലെ കോണ്‍ഗ്രസുകാരുടെ വാക്കുകള്‍ ഗൗനിക്കുന്നില്ല എന്ന് കേരളത്തിന്റെ പാത പിന്തുടരുന്നതിലൂടെ വ്യക്തമാക്കുന്നു.

നാടാണ് പ്രധാനം. നാടിനായി ഒന്നിക്കണമെന്നും കേന്ദ്രസര്‍ക്കാരിനെതിരായ സമരത്തില്‍ പങ്കെടുക്കണമെന്നുമാണ് ഇപ്പോഴും കേരളം ആവശ്യപ്പെടുന്നത്. വാളയാര്‍ അതിര്‍ത്തിക്കപ്പുറം ഒരു നയവും വാളയാറിനിപ്പുറം മറ്റൊരു നയവും എന്ന നിലപാട് അവസാനിപ്പിച്ചുകൊണ്ട് കേരളത്തിന്റെ വികസനത്തിനായി ഫെബ്രുവരി 8ന് ജന്തര്‍മന്ദിറില്‍ സംസ്ഥാനം നടത്തുന്ന സമരത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് ഇനിയും സമയമുണ്ട്.

ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിവേചനമുണ്ടോ എന്ന് കേരളത്തിലെ കോണ്‍ഗ്രസിന് ഇപ്പോഴും സംശയമുണ്ടെങ്കില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസിനോട് ചോദിക്കാവുന്നതാണെന്നും അദേഹം പറഞ്ഞു.