റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കും, വര്‍ക്കിംഗ് കലണ്ടര്‍ ഇറക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ എല്ലാ റോഡുകളും നന്നാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡുകള്‍ ഏത് വകുപ്പിന്റെ ആണെന്ന് ജനങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ല. റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തുക. റോഡ് നിര്‍മ്മാണത്തിനുള്ള വര്‍ക്കിങ് കലണ്ടര്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

മഴ മാറുന്നതോടെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കും. ഒക്ടോബര്‍ മുതല്‍ അഞ്ച് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ഇരുന്ന് റിപ്പോര്‍ട്ട് തയ്യാറാക്കുകയല്ല വേണ്ടത്. അവര്‍ നേരിട്ടെത്തി റോഡുകളുടെ അവസ്ഥ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കണം. റിപ്പോര്‍ട്ടില്‍ റോഡിന്റെ ഫോട്ടോയും ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്.

റോഡിന്റെ പ്രവര്‍ത്തി നടത്താന്‍ സാധ്യമാകുന്ന ക്രമീകരണം, ഭരണാനുമതിക്കും, സാങ്കേതിക അനുമതിക്കും, ടെന്‍ഡര്‍ വിളിക്കുന്നതിനും എല്ലാം കൃത്യമായ സമയക്രമം എന്നിവ തീരുമാനിക്കും. പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീണ്ടു പോകാന്‍ അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തന കലണ്ടര്‍ പൊതുമരാമത്ത് പുറത്തിറക്കും. അത് കര്‍ശനമായും പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആകെ ഒന്നര ലക്ഷത്തിലധികം കിലോമീറ്റര്‍ റോഡാണുള്ളത്. അതില്‍ ഒരു ലക്ഷം കിലോമീറ്ററോളം റോഡ് മറ്റു വകുപ്പുകള്‍ക്ക് കീഴിലാണ്. 32,000 കിലോമീറ്റര്‍ മാത്രമാണ് പൊതുമരാമത്തിന്റെ റോഡ്. എന്നാല്‍ റോഡുകള്‍ ഏത് വകുപ്പിന് കീഴിലാണെന്ന് പൊതുജനങ്ങള്‍ക്ക് നോക്കേണ്ട കാര്യമല്ല. എല്ലാ റോഡുകളും നന്നാവുകയാണ് വേണ്ടത്. റോഡുകളുടെ കാര്യത്തില്‍ ഉത്തരവാദിത്തം നടപ്പിലാക്കാനായുള്ള ശ്രമം കാര്യക്ഷമമായി നടക്കുന്നണ്ടെന്ന് മന്ത്രി പറഞ്ഞു.