നവകേരള ബസ് മ്യൂസിയത്തിൽ വെയ്ക്കില്ല, ഉദ്ദേശം മറ്റൊന്ന്; എകെ ബാലന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിൽ പങ്കെടുക്കാൻ സഞ്ചരിച്ച നവകേരള ബസ് മ്യൂസിയത്തില്‍ സൂക്ഷിക്കില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ബസ് മ്യൂസിയത്തിൽ സൂക്ഷിക്കുമെന്ന എകെ ബാലന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും നിലവില്‍ അത്തരം തീരുമാനങ്ങളില്ലെന്നും കടന്നപ്പള്ളി വ്യക്തമാക്കി.

ബസ് മ്യൂസിയത്തിൽ സൂക്ഷിച്ചാൽ ചരിത്രപരമായിരിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കാണാൻ ലക്ഷക്കണക്കിന് ആളുകൾ ടിക്കറ്റെടുത്ത് വരുമെന്നും ആയിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റിയം​ഗം എകെ ബാലൻ പറഞ്ഞിരുന്നത്. നിലവിൽ നവകേരള ബസ് അറ്റകുറ്റപണിക്കായി ബെഗളൂരുവിലെ എസ്എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറിയിരിക്കുകയാണ്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി ബസ് ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം.

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജനുവരി അവസാനത്തോടെ ബസ് കേരളത്തിൽ തിരികെ കൊണ്ടുവരും. നവകേരള യാത്ര പൂർത്തിയായതിന് പിന്നാലെയുള്ള അറ്റകുറ്റപ്പണികൾക്കായാണ് ബസ് ബംഗളൂരുവിൽ എത്തിച്ചത്. മുഖ്യമന്ത്രി ഇരുന്ന കറങ്ങുന്ന സീറ്റും ലിഫ്റ്റും നീക്കം ചെയ്യും. ബസിന്റെ ചില്ലുകൾ മാറ്റും. ശുചിമുറി നിലനിർത്തും. ബസിന്റെ ബോഡി ഉൾപ്പെടെ നിർമ്മിച്ച എസ്എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഗ്യാരേജിലായിരിക്കും പണികൾ നടക്കുക.